“ഓ അപ്പൊ ഞാൻ പുറത്തായോ,” മുനീറ പരിഭവിച്ചു, എല്ലാവരും ചിരിച്ചു.
“മോൻ ഇനിയും വരണം,” വിനയിന്റെ കൈപിടിച്ചുകൊണ്ട് സൈനബ പറഞ്ഞു. വിനയ് പുഞ്ചിരിച്ചു ” ഭംഗിവാക്ക് പറഞ്ഞതല്ല,” സൈനബ കൂട്ടിച്ചേർത്തു, “മോനേ, നിന്റെ കഥയൊക്കെ ഓൾ പറഞ്ഞിട്ടുണ്ട്. കേട്ടപ്പോൾ ഉമ്മാടെ നെഞ്ച് പെടഞ്ഞുപോയി. ഇനി മോന് ആരുമില്ല എന്ന തോന്നൽ വേണ്ട. മുനീടെ ആങ്ങളായുടെ സ്ഥാനത്ത് തന്നെയാണ് മോനെ ഞങ്ങൾ കാണുന്നത്. ഇനിയും വരണം, ദിവ്യാമോളേയും കൊണ്ടുവരണം.”
വിനയ് പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി.
“അതേ മോൻ ഉമ്മ ഉണ്ടാകുന്ന ഉണ്ണിയപ്പം കഴിച്ചിട്ടില്ലല്ലോ. ഇടയ്ക്കൊക്കെ ഇതിലെവന്ന് അതൊക്കെ കഴിക്ക്. പകരം അവൾ അവിടെ കാണിക്കുന്ന കുസൃതികളൊക്കെ അവളുടെ ഇക്കാക്കയുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഗുണദോഷിച്ചു തിരുത്തുക. അനുസരിക്കുന്നില്ലെങ്കിൽ ഇവിടെ വന്ന് ഞങ്ങളെ അറിയിചാൽ മതി. ” അബൂബക്കർ പറഞ്ഞു.
“ശരി ഉപ്പാ..”
“എന്തോന്ന് ശരി ഉപ്പാ.. അതേയ് എനിക്ക് പണി തരാനല്ല നിന്നെ വിളിച്ചത്. നിനക്ക് പോയിട്ടേന്തോ കാര്യമുണ്ടെന്നല്ലേ പറഞ്ഞത്. പോ പോ പോ.. സമയം കളയണ്ട,” തമാശയോടെ മുനീറ പറഞ്ഞു.
“ആഹാ അത്രയ്ക്കായോ.. എന്നാൽ ഞാനിനി ഇടയ്ക്കിടെ ഇവിടെ വന്നിട്ടുതന്നെ കാര്യം. ഉമ്മയുടെ അപ്പവും ഇത്തയുടെ അലുവയുമൊക്കെ കഴിച്ച് ഇവിടെ തന്നെ കൂടാനാണ് പ്ലാൻ,” അവൻ പൊട്ടിച്ചിരിച്ചു. കൂടെ ബാക്കിയുള്ളവരും.
“അങ്ങനെ പറഞ്ഞുകൊടുക്ക് മോനേ. ഇവന്റെയടുത്ത് നിന്റെ കളികൾ നടക്കില്ല,” അബൂബക്കർ പൊട്ടിച്ചിരിച്ചു.
“ക ക ക ക…. ” അവൾ ഉപ്പയെ കളിയാക്കി.