“ഹായ് ഇത്ത ഇതാണ് വിനയ്,” മുനീറ വന്ന സ്ത്രീയുടെ അടുത്തുകൂടി.
“ഹലോ,” അവർ വിനയിനെ നോക്കിക്കൊണ്ട് തുടർന്നു, ” ഞാൻ ഷംന, മുനീറയുടെ ബ്രദർ നിസാമിന്റെ…”
“കരളിന്റെ കരളായ ഷംനത്ത,” പൂരിപ്പിച്ചത് മുനീറയാണ്.
“ഒന്നു പോടീ പെണ്ണേ,” ഷംന മുനീറയെ ശാസിച്ചു.
അവൻ അവരെ നോക്കി പുഞ്ചിരിച്ചു, അവരും.
ഭക്ഷണവും അത്യാവശ്യം വർത്തമാനങ്ങളുമായി ഏതാണ്ട് രണ്ടുമണിക്കൂർ കടന്നുപോയി. സമയം രണ്ടുമണികഴിഞ്ഞപ്പോൾ വിനയ് ഇറങ്ങാൻ തുടങ്ങി. അപ്പോഴേക്കും അവനെ നന്നായി ബോധിച്ചിരുന്ന മുനീറയുടെ വീട്ടുകാർ ചായകുടിച്ചിട്ടു പോകാമെന്ന് നിർബന്ധിച്ചെങ്കിലും പോയിട്ട് അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ വിനയ് ഇനിയും വരാമെന്നു വാക്കുകൊടുത്തു. അപ്പോഴാണ്
“ഇതാ ഇത് വിനയിനുള്ളതാണ്,” എന്നുപറഞ്ഞുകൊണ്ട് ഷംന ഒരു കവർ വിനയിനുനേരെ നീട്ടിയത്.
അതിനകത്ത് അലുവയായിരുന്നു.
“താങ്ക്സ്,” വിനയ് പറഞ്ഞതുകേട്ട് മുനീറ ഇടപെട്ടു, “താങ്ക്സ് ഇത്തയ്ക്കല്ല എനിയ്ക്കാണ്. ഞാനാണ് നിനക്കലുവ ഇഷ്ടമാണെന്ന് ഇത്തയോട് പറഞ്ഞത്. ഇനി ഇതുപോലെ എന്തെങ്കിലും തിന്നാൻ വേണമെങ്കിൽ പറഞ്ഞാൽ മതി, എല്ലാം ഞാൻ റെഡിയാക്കാം”
“ആര് റെഡിയാക്കും??” സൈനബ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതിപ്പോ ഷംനത്തയും ഉമ്മയും റെഡിയാക്കുന്നത് ആർക്കുവേണ്ടിയാ എനിക്കുവേണ്ടി എന്റെ ഫ്രണ്ടായതുകൊണ്ടല്ലേ, എന്നുപറഞ്ഞാൽ അത് ഞാൻ റെഡിയാക്കുന്നപോലെയല്ലേ…” അവൾ ചിരിച്ചു.
“ആരുപറഞ്ഞു ഞങ്ങളിത് നിനക്കുവേണ്ടി ഉണ്ടാക്കുന്നതാണെന്ന് ഞങ്ങൾ ഇത് അവനുവേണ്ടി തന്നെ ഉണ്ടാക്കിയതാ. “