“എക്സ്ക്യൂസ് മീ”
മുനീറ തിരിഞ്ഞുനോക്കിയപ്പോൾ അപരിചിതനായ ഒരു പയ്യൻ. അവൾ തന്റെ തട്ടം നേരെയാക്കിക്കൊണ്ട് ചോദ്യഭാവത്തിൽ നോക്കി. അവളുടെ നോട്ടത്തിന് അവൻ മറുപടി പറഞ്ഞു, “നിങ്ങളുടെ കൈയിലിരിക്കുന്നത് ഞാൻ ഓർഡർ ചെയ്ത ഭക്ഷണമാണ്. അവർ മാറി തന്നതാണെന്ന് തോന്നുന്നു. ”
“അതിന്? നിങ്ങൾ അടുത്തത് വാങ്ങിക്കോളൂ. ഇത് ഞാനെടുക്കുന്നു,” മുനീറയ്ക്ക് ദേഷ്യം വന്നിരുന്നു. അല്ലെങ്കിൽ തന്നെ അന്ന് കുറെ കാത്തുനിന്നിട്ടാണ് ഭക്ഷണം കിട്ടിയത്. അപ്പോഴാണ് ഓരോ വയ്യാവേലി.
“അല്ല, നിങ്ങൾ പറഞ്ഞത് ചിക്കൻ ബിരിയാണി ആണെന്ന് കൗണ്ടറിലെ ചേട്ടൻ പറഞ്ഞു. ഇത് വെജ് ആണ്, ലാസ്റ്റ് വൺ ആണ് തീർന്നു,” തിരിഞ്ഞുനടക്കാൻ പുറപ്പെട്ട മുനീറയോട് അവൻ പറഞ്ഞു.
“അയ്യേ വെജോ? നാശം” അവൾ വേഗം സ്പൂണെടുത്ത് ബിരിയാണി പരിശോധിച്ചു. ശരിയായിരുന്നു അത് വെജ് ആയിരുന്നു. ചിക്കന്റെ കാണികപോലുമില്ല. കാത്തുനിന്ന് കിട്ടിയതുകൊണ്ട് നോക്കാതെ എടുത്തപ്പോൾ പറ്റിയതാണ്. അവൾ ഒന്നും മിണ്ടാതെ തിരിച്ച് കൗണ്ടറിലേക്ക് നടന്നു. അവിടെ ആ ചേട്ടൻ ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.
“നല്ല പണിയായി ചേട്ടാ,” അവൾ പരിഭവിച്ചു.
“സോറി . ഇതാ മോളുടെ ഓർഡർ,” അയാൾ മറ്റൊരു പ്ലെയ്റ്റ് അവൾക്ക് നേരെ നീട്ടി.
“ഇനി ഇതിനും വേറെ അവകാശികൾ വല്ലതും വരുമോ?” അവൾ അപരിചിതനെ നോക്കിക്കൊണ്ട് പുച്ഛത്തോടെ ചോദിച്ചു.
“ഇല്ല മോളെ. ഇതാണ് മോളുടെ ബിരിയാണി.”
“ശരി, ഇതാ നിങ്ങളുടെ ഭക്ഷണം,” അവൾ തന്റെ കൈയ്യിലെ വെജ് ബിരിയാണി കൗണ്ടർ ടോപ്പിൽ വെച്ചുകൊണ്ട് അപരിചിതനെ നോക്കി.