“ഹലോ,” നിയാസ് കൈനീട്ടി.
“ഹലോ,” വിനയ് ആ കൈപിടിച്ചുകുലുക്കി.
ആദ്യത്തെ പരിചയപെടലിനും കുശാലാന്വേഷണങ്ങൾക്കും ശേഷം അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു, സ്പോർട്സും സിനിമയും സംസാരിച്ചു. ചുരുങ്ങിയ സമയംകൊണ്ടുതന്നെ നിയാസിനും വിനയിനെ വല്ലാതെ ബോധിച്ചു. അല്ലെങ്കിൽ ഒരുപക്ഷേ ഒരു കാമുകന് തന്റെ കാമുകിയുടെ ആണ് സുഹൃത്തിനോട് തോന്നിയേക്കാവുന്ന ജലസിയൊന്നും അവന് വിനയിനോട് തോന്നിയില്ല. വിനയിനെ കണ്ടാൽ അങ്ങനെ തോന്നേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഒടുവിൽ ഓരോ കുലുക്കിയും കുടിച്ചശേഷം പതിവുപോലെ നിയാസിനെ തിരിച്ചുബസ് കയറ്റിവിടാൻ ബസ്സ് കാത്തുനിൽക്കുമ്പോൾ അവൻ വിനയോട് പറഞ്ഞു ” ഇവൾ ആളൊരു പാവമാണ്. ചെറിയ കാര്യങ്ങൾക്ക് ടെന്ഷനടിയ്ക്കുകയും വിഷമിക്കുകയും ചെയ്യും. ബ്രോയ്ക്ക് അറിയാമല്ലോ എനിക്ക് ഇവളെ എന്തിഷ്ടമാണെന്ന്. സോ എനിക്ക് വേണ്ടി അവളുടെ നേർക്ക് ഒരു കണ്ണുവേണം.”
“അതിന് മുനീറ നല്ല തന്റേടമുള്ള ആളാണല്ലോ. ബ്രോ പേടിക്കണ്ട,” എന്ന് വിനയ് പറഞ്ഞപ്പോൾ “അങ്ങനെ പറഞ്ഞുകൊട്,” എന്ന് മുനീറ ശരിവെച്ചു.
“ഹാ, എന്നിട്ടാണോ നീ കഴിഞ്ഞ വർഷം ആഴ്ചയിൽ ഒരു തവണ വെച്ച് കരഞ്ഞത്! ഇവൾ പറഞ്ഞതനുസരിച്ച് നിങ്ങളുടെ കോളേജിലെ ടീച്ചർമാരുടെ ഡിസിപ്ലിനും അപമാനിക്കലും മെന്റൽ ടോർച്ചറും ഒക്കെ ഭീകരമാണ്. പക്ഷേ ഫോണിലൂടെ ആശ്വസിപ്പിക്കാൻ നോക്കാമെന്നല്ലാതെ എനിക്ക് എന്തു ചെയ്യാൻ പറ്റും?”
വിനയ് അവിശ്വാസത്തോടെ മുനീറയെ നോക്കി. തനിക്ക് നേരെ വിനയുടെ നോട്ടം നീണ്ടപ്പോൾ അവൾ വിളറിവെളുത്തു.
“അതുപിന്നെ… ആ.നീ അധികം സെന്റിയടിക്കാതെ പൊക്കോ..” അവൾ തപ്പിത്തടഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു.