“ആ ഫോട്ടോയിൽ ഉള്ളതാണ് എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെല്ലാം.”
“നിന്റെ പാരന്റ്സും സിസ്റ്ററുമാണോ?’
“പാരൻറ്‌സ്! അച്ഛന് പണ്ട് ചില ബിസിനസുണ്ടായിരുന്നു . വിശ്വസിച്ച ചിലർ അച്ഛനെ ചതിച്ചു. ആ ചതി താങ്ങാനാവാതെ അച്ഛൻ ആത്‍മഹത്യ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലാണ്. അച്ഛന്റെ മരണം അമ്മയെ ഡിപ്രഷണിലാക്കി. എന്റെ പ്രസവം വരെ ഒരുവിധത്തിൽ ഉന്തിത്തള്ളിക്കൊണ്ടുപോയ അമ്മ എന്നെ പ്രസവിച്ചതോടെ മുഴുഭ്രാന്തിയായി. അന്ന് ഞങ്ങളെ ഏറ്റെടുത്തത് അച്ഛന്റെ ഒരേയൊരു ആത്മാർഥ സുഹൃത്താണ് വിശ്വൻ മാമൻ. മാമനും ഭാര്യ മല്ലിക മാമിയും ഞങ്ങളെ സംരക്ഷിച്ചു. മാമൻ അമ്മയെ പലയിടത്തും ചികിൽസിപ്പിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ ഒരുദിവസം അമ്മ ആരോടും പറയാതെ ഇറങ്ങിപ്പോയി.
പിന്നെ ആരും അമ്മയെ കണ്ടിട്ടില്ല. ആദ്യം ഗുരുവായൂരിലും, പിന്നീട് രാമേശ്വരത്തും അവസാനം കാശിയിലും കണ്ടെന്ന് കേട്ട് മാമന് അന്വേഷിച്ചുപോയെങ്കിലും ആളെ കിട്ടിയില്ല. ജീവനുണ്ടോ മരിച്ചോ എന്നറിയില്ല, ഇനി ഉണ്ടെങ്കിൽതന്നെ താൻ ആരാണെന്നോ എന്താണെന്നോ പറയാൻ അറിയാത്ത ഒരു സ്ത്രീയെ ഇത്രവര്ഷം കഴിഞ്ഞ് എവിടെ തിരയാനാണ്. അഛനെ ഞാൻ കണ്ടിട്ടില്ല അമ്മയെ കണ്ട ഓർമ്മയുമില്ല, എന്തിനധികം ഇവരെ ഓർക്കാൻ ഒരു ഫോട്ടോ പോലും അമ്മ ബാക്കിയാക്കിയില്ല, ഭ്രാന്തിന്റെ ഉച്ചത്തിൽ എവിടെയോ അമ്മ ഞങ്ങളുടെ വീടിന് തീവെച്ചതിൽ എല്ലാം എരിഞ്ഞടങ്ങി,” അവനൊന്നു നിർത്തി മുനീറയെ നോക്കി.
അവനെപ്പോലെ മുനീറയുടെ കണ്ണും നിറഞ്ഞിരുന്നു. അവൻ തുടർന്നു, ” അന്നുമുതൽ എന്നെ വളർത്തുന്നത് മാമനും മാമിയുമാണ്. അവരാണ് ഈ ഫോട്ടോയിൽ ഉള്ളത്. പിന്നെ ഈ പെണ്കുട്ടി. അവൾക്കുവേണ്ടിയാണ് ഞാൻ മാമനേയും മാമിയെയും അച്ഛനെന്നുമമ്മയെന്നും വിളിക്കാത്തത്. എന്റെ ദിവ്യ, മാമന്റെയും മാമിയുടെയും മകൾ, എനിക്കുള്ളതാണെന്ന് അവർ പണ്ടേ തീരുമാനിച്ചതാണ്. മരിച്ചുപോയ അച്ഛനും അമ്മയ്ക്കും വേണ്ടി അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി ഇനിയുള്ള കാലം അവർക്ക് വിശ്രമവും ആശ്വാസവും നിറഞ്ഞ ജീവിതം കൊടുക്കലാണ് തന്റെ ആഗ്രഹം,”