അങ്ങനെയിരിക്കെയാണ് ഫ്രെഷേഴ്‌സ് ഡേ വന്നത്. കോളേജിലെ ആദ്യ വർഷമായതുകൊണ്ട് ഫ്രഷേഴ്‌സ് ഡെയ്‌ക്ക് ഫസ്റ്റ് ഇയറുകാർ മാത്രമല്ല, ലാറ്ററൽ എൻട്രിക്കാരും ഇരകളായിരുന്നു. അന്ന് വിനയിന് കിട്ടിയ പണി, സിനിമ സീൻ റീക്രിയേറ്റ് ചെയ്യാൻ. പഴയൊരു സിനിമയിൽ മാമുക്കോയയും ഫിലോമിനയും ഫോണിലൂടെ പരസ്പരം ചീത്ത വിളിക്കുന്ന ഒരു കോമഡി സീൻ (ആരാടാ നാറി നീ….) ആണ് ചെയ്യേണ്ടത്. വിനയിന് പെയർ ചെയ്യാൻ ജൂനിയർ പെമ്പിള്ളേര് ആരും ബാക്കി ഇല്ലാത്തതുകൊണ്ട് ഫിലോമിന വേഷം ചെയ്യാൻ വിളിച്ചത് മുനീറയേയും. മുനീറ കുറെ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഒടുവിൽ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. അഭിനയത്തിന്റെ ബാലപാഠം പോലുമറിയാത്ത മുനീറയ്ക്ക് എത്ര ശ്രമിച്ചിട്ടും ചിരിയ്ക്കുകയല്ലാതെ ഫിലോമിനയുടെ ഡയലോഗ് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ചിരിക്കാതെ പറഞ്ഞാലേ പോകാൻ പറ്റൂ എന്ന് സീനിയേഴ്‌സും. ചുരുക്കത്തിൽ അത് മുനീറയ്ക്ക് ഒരു പണിയായി എന്നുപറയുന്നതാവും ഭേദം. അന്ന് വിനയാണ് അവർ തമ്മിൽ പരിചയം കുറവായതുകൊണ്ട് കെമിസ്ട്രി വർക്ക് ഔട്ട് ആവാത്തതാണ് പ്രശ്‌നമെന്നും. ഇനിയിപ്പോ പരിചയം ഉണ്ടാക്കാൻ ഒന്നും സമയം ഇല്ലാത്തതുകൊണ്ട്, പരിചയം ഉണ്ടെന്ന് വിശ്വസിച്ച് ഫുൾ കോണ്ഫിഡൻസിൽ ഡയലോഗ് പറഞ്ഞേക്കാനും. എന്ത് പറഞ്ഞാലും അത് ഈ ആക്റ്റ് ന്റെ പാർട്ട് ആണെന്ന രണ്ടുപേരും ഉറപ്പിച്ചാൽ മതിയെന്നും പറഞ്ഞ് അവളെ ലീഡ് ചെയ്തത്. ഒപ്പം ഫിലോമിനയുടെ ഡയലോഗ് ആയതുകൊണ്ട് തനിക്ക് ആ ഒരു പ്രായമാണെന്നുകൂടി മനസ്സിൽ കണ്ടാൽ അതായത് തന്റെ ഗ്രാൻഡ് മദർ ഒക്കെ ഉണ്ടെങ്കിൽ അവർ ഈ ഡയലോഗ് പറയുന്നത് ഒന്ന് ആലോചിച്ചാൽ രസമാകും എന്ന ഉപദേശം കൂടി ആയതോടെ കാര്യങ്ങൾ സ്മൂത്തായി. വയസ്സായ മലബാറി ഉമ്മമാരുടെ മട്ടിൽ തലയിലെ തട്ടം പിടിച്ച് നടുവളച്ച് “ആരാടാ നാറീ നീ!” എന്നവൾ ചോദിച്ചതും കാണികൾ ആർത്തുവിളിച്ചു. അന്ന് ക്യാന്റീനിൽ വെച്ചാണ് അവർ തമ്മിലുള്ള മഞ്ഞുരുകി പരിചയക്കാരായത്.