“ൻ്റെ ഇത്താത്താ… ഓൻ പറഞ്ഞ പോലെന്നെ. തേനും ശർക്കരേം ഒക്കെണ്ടല്ലോ. തൊണ്ട വരള്ണ്ട്. അതില് വെള്ളണ്ടോ കണ്ണാ “?
“വെള്ളം കഴിഞ്ഞു. നീ രണ്ട് ഗ്ലാസ് ചായ കുടിച്ചോ. അത് തിന്നതോണ്ട് ചായക്ക് മധുരണ്ടാവില്ല”
“അനക്ക് മധുരം ഇഷ്ടല്ലേ കണ്ണാ” ?
“എനിക്ക് എല്ലാം ഇഷ്ടാ. പിന്നെ പറയാനാണെങ്കില് കയ്പാ കൂടുതലിഷ്ടം. തറവാട്ടിലെ പിന്നിലെ പറമ്പില് നറയെ കയ്പൻ പടവലണ്ടാവും. അച്ഛമ്മ അത് വറുത്ത് തരും. നല്ല കയ്പാ അതിന്. അത് പോലെ ആര്യവേപ്പിൻ്റെ ഇല അരച്ച് ഉരുള ഉരുട്ടി ചമ്മന്തിയുണ്ടാക്കും. അതൊക്കെ ഞാൻ കോരി തിന്ന് നടക്കും”
ഷഹാന എന്നെ മിഴിച്ച് നോക്കി. ഉമ്മക്ക് ഒരു ഭാവമാറ്റവും ഇല്ല. ജംഷി മധുരകട്ട നുണഞ്ഞിറക്കുന്നു. അതോടൊപ്പം ഒരു കവിൾ ചായ കുടിക്കുന്നു. വീണ്ടും ചവച്ചിറക്കുന്നു. മാനുക്ക ഗുപ്തൻ്റെ കാര്യം പറഞ്ഞത് പോലെ ചൂട് ചായ ഊതി ഊതി കുടിക്കുന്നുണ്ട്.
“എന്തേ” ?
“ആദ്യായിട്ട് കാണാ കയ്പ് ഇഷ്ടള്ള ഒരാളെ”
“അതിലിപ്പോ ഇത്ര വലിയ കാര്യൊന്നൂല്ല. ഓൻ്റെ എല്ലാ കാര്യോം അങ്ങനെയാ. സാധാരണ ആൾക്കാര്ക്ക് ഇഷ്ടള്ളതൊന്നും അല്ല ഓന് ഇഷ്ടള്ളത്”
ഉമ്മ അതും പറഞ്ഞ് ചായ കുടിക്കുന്നത് തുടർന്നു. ജുമൈലത് എൻ്റെ അടുത്ത് വന്നിരുന്നു.
“ഞാൻ ഇഞ്ഞി ഉരുള ഉരുട്ടി തരണോ കണ്ണാ”?
“വേണ്ട. എനിക്ക് മധുരം പോലെ കയ്പ് ഇഷ്ടമല്ല”
ജുമൈലത് സ്നേഹത്തോടെ ഉണ്ടാക്കി തന്ന ബാംഗ്ലൂരിലെ ആ മധുര കട്ട നാലെണ്ണം കൂടി ഞാനൊരുവിധത്തിൽ കഴിച്ചു. ചായ കുടിച്ച് കഴിഞ്ഞ് ഞങ്ങൾ വീണ്ടും പലതും സംസാരിച്ചിരുന്നു. ഉമ്മ രാത്രിയിലേക്കുള്ളത് നോക്കാൻ അടുക്കളയിലേക്ക് പോയി. സമയം നാലരയായി. ഞാൻ വീട്ടിലേക്ക് പോകുവാൻ എഴുന്നേറ്റു. ഉമ്മയോട് അടുക്കളയിൽ ചെന്ന് പറഞ്ഞു. ഉമ്മ കൂടെ പൂമുഖത്തേക്ക് വന്നു.