പക്ഷെ അപ്പോളാണ് എല്ലാവരും ഒരുമിച്ച് ആരെയോ നോക്കി അലറുന്നത് ഞാൻ ശ്രദ്ധിച്ചത്.. നോക്കിയപ്പോ താഴെ കൊക്കയുടെ ഏറ്റവും അറ്റത്തു ഒരു പെൺകുട്ടി. അവളെങ്ങനെ അവിടെ തങ്ങി കിടക്കുന്നു എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. പക്ഷെ ആ കിടപ്പ് ഒരുപാട് നേരം അവൾ കിടക്കില്ല എന്ന് എനിക്ക് തോന്നി. വടത്തിനായി ആളുകൾ അമ്പലത്തിലേക്ക് പാഞ്ഞു. പോലീസും അവിടെ ഉണ്ടായിരുന്നില്ല.. എന്ത് ചെയ്യണം എന്ന് ആർക്കും ഒരു നിശ്ചയം ഇല്ല. അവളുടെ അച്ഛനും അമ്മയും എല്ലാം കരഞ്ഞു നിലവിളിക്കുന്നത് കാണാം. മലയാളികൾ ആണ്.. അവർക്കും അങ്ങോട്ട് പോകാൻ വയ്യ. താഴേക്ക് ഇറങ്ങിയാൽ ചിലപ്പോ തെന്നി നേരെ കൊക്കയിലേക്ക് വീണേക്കാം.. അവളുടെ അച്ഛനെ ആരെക്കൊയോ ചേർന്നു താഴേക്ക് ഇറങ്ങുന്നതിൽ നിന്നും തടഞ്ഞു… അന്ന് ആ കരഞ്ഞ മനുഷ്യൻ അവളുടെ അച്ഛനല്ല പേരപ്പൻ ആയിരുന്നു എന്ന് ഞാനിപ്പോ ഓർത്തു
എല്ലാവരും എന്ത് ചെയ്യണം എന്ന് അമാന്തിച്ചു നിൽക്കവേ ഞാൻ താഴേക്ക് പതിയെ ഇറങ്ങി. കൂടുതൽ ഒന്നും ഞാൻ ആലോചിക്കാൻ നിന്നില്ല. എന്തായാലും മരണം മുന്നിൽ കണ്ട ആളാണ് ഞാൻ. ഇങ്ങനെ ഒരു സാഹചര്യത്തിൽ വീണ്ടും അതിനെ മുഖാമുഖം കാണേണ്ടി വന്നപ്പോൾ ഞാൻ ഭയപ്പെട്ടില്ല. പറയിലൂടെ സൂക്ഷിച്ചു നടന്നിട്ടും എനിക്ക് കാൽ തെറ്റി.. നിരങ്ങി നിരങ്ങി ഞാൻ അവൾ നിൽക്കുന്ന ഇടത്തേക്ക് വേഗത്തിൽ ഇറങ്ങി.. എങ്ങെനെയോ എന്റെ കയ്യിൽ ഒരു വേര് തടഞ്ഞു.. അതിൽ പിടിച്ചു ഞാൻ ഒരുവിധം ആ പാറയിൽ അള്ളിപ്പിടിച്ചു കിടന്നു.. കാൽ കൊണ്ട് ഞാൻ താഴെ ഒന്ന് പരതി നോക്കി. എവിടേലും ഒന്നു ഉറച്ചു നിൽക്കാൻ പറ്റിയിരുന്നെങ്കിൽ… അങ്ങനെ എവിടെയോ എന്റെ കാൽ ഉറച്ചു. ആ പാറയുടെ ചെരുവിൽ എനിക്ക് കാൽ കുത്തി നിൽക്കാൻ എന്നോണം ചെത്തി മിനുക്കിയ ഒരു ചെറിയ പടവ്.. അതിൽ കാലൂന്നി ഞാൻ മരണത്തിൽ നിന്നും ഒരു വേരിൽ പിടിച്ചു നിന്നു..