“ഇന്ന് നമ്മൾ തമ്മിൽ കണ്ടതാവും ഒരു പക്ഷേ നമ്മുടെ ജീവിതത്തിലെ അവസാന കൂടിക്കാഴ്ച… ഇന്ന് നമ്മൾ തമ്മിൽ സംസാരിച്ചതാവും നമ്മുടെ അവസാനത്തെ സംസാരം…”
സാവിത്രി പേടിയോടെ ആ വരികളിലേക്ക് വീണ്ടും വീണ്ടും നോക്കി..
എന്താണിതിനർത്ഥം… ?.
“ടീച്ചർ വീണ്ടും പേടിച്ചു… ടീച്ചർ വെറുതെ എന്തൊക്കെയോ ചിന്തിച്ചു…
ഞാനിനി ഒരിക്കലും ടീച്ചറുടെ കൺമുന്നിൽ വരാതിരിക്കാം എന്നാണ് ഞാനുദ്ദേശിച്ചത്… “
സാവിത്രി കുറുമ്പോടെ കണ്ണുരുട്ടി..
ഉണ്ണിയിപ്പോ തന്റടുത്തുണ്ടായിരുന്നെങ്കിൽ
സ്കൂളിലെ കുട്ടികൾ അനുസരണക്കേട് കാട്ടിയാൽ താൻ ചെയ്യാറുള്ള പോലെ അവനെ തിരിച്ച് നിർത്തി ചൂരല് കൊണ്ട് അവന്റെ ചന്തിക്ക് നാല് പെട പെടച്ചേനെ…
വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ..
“ഒരുപാട് പ്രതിസന്ധികളുണ്ടാവും…
പല ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാവും.. ഒരു പക്ഷേ, എന്റെ കുടുംബം പോലും എനിക്ക് നഷ്ടപ്പെട്ടെന്ന് വരാം… എന്നാലും… എന്നാലും എന്റെ സാവിത്രി ടീച്ചറിനെ വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്…
ടീച്ചറുടെ മനസെന്താണെന്ന് എനിക്കറിയില്ല…
അവിടെ എനിക്ക് സ്ഥാനമുണ്ടോന്നും എനിക്കറിയില്ല…
എന്നാലും ഇതിപ്പോ പറയാതിരിക്കാനാവില്ല…
ടീച്ചർക്ക് എന്ത് തീരുമാനവും എടുക്കാം…
എന്നെ ചീത്ത പറയാം… വേണേൽ ബന്ധുക്കളെ വിട്ട് തല്ലിക്കാം… ഞാൻ ശല്യപ്പെടുത്തുന്നൂന്നും പറഞ്ഞ് പോലീസിൽ പരാതി കൊടുക്കാം…
അതൊക്കെ സന്തോഷത്തോടെ ഞാൻ സ്വീരിക്കും…
കാരണം, മൂന്ന് വർഷമായി പറയാൻ പറ്റാതിരുന്നത് പറയാൻ എനിക്ക് പറ്റിയല്ലോ…”