ഇതെന്തിനാണിവൻ ഇടക്കിടെ എഴുതുന്നതെന്ന് സാവിത്രി അൽഭുതപ്പെട്ടു..
ഇനിയെന്തായാലും കാര്യമറിയണം.. എന്തിനാണ് തന്നോടിത് പറയുന്നത് എന്നറിയണം..
“ഞാൻ പറഞ്ഞല്ലോ, പെണ്ണ് കാണാൻ പോയ എല്ലാ പെൺകുട്ടികളും നല്ല കുട്ടികളായിരുന്നു… അതിൽ സർക്കാർ ജോലി ഉള്ളവർ വരെ ഉണ്ടായിരുന്നു….
പക്ഷേ, അവരെയാരെയും ജീവിത പങ്കാളിയാക്കാൻ എനിക്കാവില്ലായിരുന്നു… കാരണം ഞാൻ വേറൊരു പെൺകുട്ടിക്ക് വാക്ക്കൊടുത്തിരുന്നു….”
സാവിത്രി ആശ്വാസത്തോടെയൊന്ന് നിശ്വസിച്ചു..
അപ്പോൾ അതാണ് കാര്യം.. അവനൊരു പെൺകുട്ടിയുമായി പ്രേമത്തിലാണ്..അവന്റെ വീട്ടുകാരോ,അവളുടെ വീട്ടുകാരോ സമ്മതിച്ചിട്ടുണ്ടാവില്ല..
അവരെ ഒന്നിക്കാൻ തന്റെ സഹായം വേണ്ടി വരും..
ഇതിലിപ്പോ താനെന്ത് ചെയ്യാനാണ് ..?.
രണ്ട് വർഷമായി ഉണ്ണിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല..
പിന്നെ ഈ കാര്യം തന്നോട് പറയാൻ എന്താണ് കാര്യം…?.
അവൾക്കിപ്പഴും അവന്റെ ഉള്ളിലുള്ളത് വ്യക്തമായില്ല..
“ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും, ഞാനെന്തിനാണ് ഇതൊക്കെ ടീച്ചറോട് പറയുന്നതെന്ന്… അതിന് കാരണമുണ്ട്… ഇത് കീറിക്കളയാൻ ടീച്ചറിനിയും സമയവുമുണ്ട്…”
ദേ പിന്നേം…
അടിമുടി ദുരൂഹതയാണല്ലോന്ന് സാവിത്രിക്ക് തോന്നി..
പുറത്ത് മഴ ശക്തി പ്രാപിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു…
പക്ഷേ,അവനിത് തന്നോട് നേരിട്ട് പറഞ്ഞൂടേ,..?.
അല്ലേൽ ഫോണിൽ പറയാലോ…
ഇനി എഴുത്താണെങ്കിൽ നേരിട്ട് തന്റെ കയ്യിൽ തരാലോ…
ഇതതൊന്നുമല്ല…
ഈ എഴുത്ത് അവൻ തന്നതിൽ പോലും ദുരൂഹതയുണ്ട്…
അതിനി അറിഞ്ഞേ തീരൂ…