പുറത്ത് ഛന്നംപിന്നം മഴ ചിണുങ്ങിത്തുടങ്ങിയത് ശ്രദ്ധിച്ച് ടീച്ചർ വീണ്ടും വായന തുടർന്നു..
“എനിക്കൊരമ്മ മാത്രമേ ഉള്ളൂ… അഛൻ നേരത്തേ മരിച്ചു… ഒരു പെങ്ങളുള്ളതിനെ കെട്ടിച്ച് വിട്ടു…
എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമമുണ്ട്… ഞാൻ ആത്മാർഥമായി ശ്രമിച്ചിട്ടും അത് നടക്കുന്നില്ല…”
സാവിത്രിക്കിപ്പഴും ഒന്നും മനസിലായില്ല..
തന്നോടവനിതെന്തിനാണ് പറയുന്നതെന്നും മനസിലാക്കാനായില്ല..
“ അവസാനം കണ്ട പെൺകുട്ടിയുമായി കല്യാണം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു…
പക്ഷേ, അതും ഒഴിഞ്ഞ് മാറിപ്പോയി…
നിസാര കാരണം പറഞ്ഞ് ഞാൻ തന്നെയാണത് ഒഴിവാക്കി വിട്ടത്…
ഇത് മാത്രമല്ല, ഞാൻ കണ്ട നാൽപത് പെൺകുട്ടികളേയും എനിക്കിഷ്ടപ്പെട്ടിരുന്നു… അവർക്കെന്നെയും…
എന്നിട്ടും അതിലൊന്ന് പോലും നടക്കാതിരുന്നതിന് കാരണവും ഞാനായിരുന്നു…
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അതെല്ലാം മുടക്കിയത് ഞാനായിരുന്നു… “
സാവിത്രി നടുങ്ങിപ്പോയി… !
എന്തൊക്കെയാണീ എഴുതിയിരിക്കുന്നത്… ?.
സ്വന്തം കല്യാണം മുടക്കുകയോ… ?.
അതും ഒന്നും രണ്ടുമല്ല…നാൽപതെണ്ണം… !
ഇവനെന്ത് മനുഷ്യനാണ്..?.
സൈക്കോ ആണോ ഇവൻ… ?.
പക്ഷേ, തനിക്കങ്ങിനെ തോന്നിയിട്ടേ ഇല്ല….
“ഞാനെന്ത് മനുഷ്യനാണ് എന്നായിരിക്കും ടീച്ചറിപ്പോ ചിന്തിക്കുന്നത്… എനിക്ക് വട്ടുണ്ടോന്ന് പോലും ഇപ്പോൾ ടീച്ചർ ചിന്തിക്കുന്നുണ്ടാവും…
ഇല്ല… ഞാൻ നൂറ് ശതമാനം നോർമലാണ്… ബി എ വരെ പഠിച്ച, ഒരദ്ധ്യാപകനാകാൻ ആഗ്രഹിച്ചവനാണ് ഞാൻ…
കിട്ടിയത് പ്യൂണിന്റെ ജോലിയും… അതിലൊന്നും എനിക്ക് സങ്കടമില്ല…
ഇനിയും ഇത് കീറിക്കളയാൻ ടീച്ചർക്ക് സമയമുണ്ട്…”