തനിക്ക് ചുറ്റും തീക്കാറ്റടിക്കുകയാണ്.. ദേഹമാകെ പൊള്ളിപ്പിടയുകയാണ്… ചുറ്റും വിജനത മാത്രം…
നോക്കുന്നിടത്തെല്ലാം മണൽ കൂനകൾ മാത്രം..
ഇതൊരു മരുഭൂമിയാണോ… ?.
താനെങ്ങിനെ ഇവിടെയെത്തി..?..
തൊണ്ട നനക്കാൻ അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ… മരുഭൂമിയുടെ വിജനതയിലേക്ക് അവൾ തുറിച്ച് നോക്കി…
ചക്രവാളം ആളിക്കത്തുകയാണ്… ആ തീ അടുത്തടുത്ത് വരികയാണ്..
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ തനിക്കൊരു വഴിയില്ലേ..
താനിപ്പോ വെന്ത് തീരും…
അതിന് മുൻപ് തന്റെ നേരെ ഒരു രക്ഷാകരം നീളില്ലേ…?..
അവൾ ചുറ്റും നോക്കി..
ദൂരെ… ചക്രവാളസീമകൾക്കപ്പുറത്ത് വെളുത്ത പൊട്ട് പോലെ എന്തോ ഒന്ന്.. അതടുത്ത് വരികയാണ്…
അതെ… അത് തന്റെ രക്ഷനാണ്…
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷിക്കാനാണവൻ വരുന്നത്..
അത് കൂടുതൽ അടുത്തെത്തി…
അതൊരു കുതിരയാണ്… ഒരു വെള്ളക്കുതിര…
അതിന്റെ പുറത്ത് ഒരാളിരിക്കുന്നുണ്ട്.. ഒരു യോദ്ധാവ്…
മിന്നലിന്റെ വേഗതയിലാണവന്റെ വരവ്..
അടുത്തെത്തിയതും, ആ യോദ്ധാവ്, കുതിരപ്പുറത്തിരുന്ന് തന്നെ,നിലത്ത് നിൽക്കുന്ന തന്നെ കോരിയെടുത്തു..
പിന്നെ തന്നെ മടിയിലിരുത്തി ചക്രവാളങ്ങൾക്കപ്പുറത്തേക്ക് കുതിരയെ പറത്തി…
വീശിയടിക്കുന്ന കാറ്റിൽ തുറന്നിട്ട ജനൽ പാളി ശക്തിയിൽ വന്നടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി..
ആ ശബ്ദം കേട്ട് സാവിത്രി ഞെട്ടിയുണർന്നു…
എവിടെ… ?.
എവിടെയാണ് താൻ… ?..
തീ കാറ്റടിക്കുന്ന ആ മരുഭൂമിയെവിടെ..?.
തന്നെ വാരിയെടുത്ത് പറന്ന ആ വെള്ളക്കുതിരയെവിടെ… ?..
ആ കരുത്തനായ യോദ്ധാവെവിടെ..?..