കണ്ണിലൂടെ ഇരുട്ട് കയറുന്നത് സാവിത്രി അറിയുന്നുണ്ട്… പുറത്ത് മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും അവളുടെയുള്ളിൽ ഉഷ്ണക്കാറ്റടിക്കുകയായിരുന്നു..
ഇരുട്ട് മൂടുന്ന കണ്ണുകൾ വലിച്ച് തുറന്ന് അവൾ വീണ്ടും വായിച്ചു..
“ ടീച്ചർ ഒട്ടുംപേടിക്കണ്ട… മൂന്ന് വർഷം ആരുമറിയാതെ ഞാനിത് ഉള്ളിൽ കൊണ്ട് നടന്നു…
മറ്റൊരു വിവാഹം കഴിച്ച് സമാധാനത്തോടെ ജീവിക്കാൻ ഞാൻ തീരുമാനിച്ചതാണ്…
പക്ഷേ, ഉള്ളിലുള്ളത് അറിയേണ്ട ആൾ അറിയണമെന്ന് എനിക്ക് തോന്നി…
പറയാതിരുന്നത് എന്റെ തെറ്റാണ്… ആ മുഖത്ത് നോക്കി അത് പറയാൻ എനിക്കാവില്ലായിരുന്നു…
പക്ഷേ, ഇനിയത് പറയാതെ വയ്യ… എന്റെ ഹൃദയം നീറിപ്പുകയുകയാണ്… മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ പോലും ഇതെനിക്ക് തുറന്ന് പറയണം…”
തന്റെ ഹൃദയം ആർദ്രമാകുന്നത് ഞെട്ടലോടെയാണ് സാവിത്രിയറിഞ്ഞത്…
“എനിക്കവളെ വിവാഹം കഴിക്കാൻ കഴിയുമെന്ന് എനിക്കിപ്പോ വലിയ പ്രതീക്ഷയില്ല…
ഒരുപാടൊരുപാട് പ്രതിബന്ധങ്ങൾ എന്റെയും, അവളുടെയും മുന്നിലുണ്ട്… ഈ ജന്മത്തിലില്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കാൻ കഴിയണം…
അതിന്,എനിക്കിത് തുറന്ന് പറഞ്ഞേ പറ്റൂ…”
സാവിത്രിയുടെ ഹൃദയം പോലും വിറക്കാൻ തുടങ്ങിയിരുന്നു.. ഈയൊരവസ്ഥ ജീവിതത്തിലിന്ന് വരെ അനുഭവിച്ചിട്ടേയില്ല…
“ ഇത് പറയാൻ ഞാൻ തെരെഞ്ഞെടുത്ത വഴി ശരിയായില്ലെന്ന് എനിക്കറിയാം…
ചങ്കൂറ്റത്തോടെ മുഖത്ത് നോക്കി പറയണമായിരുന്നു…
മൂന്ന് വർഷം ശ്രമിച്ചിട്ട് എനിക്കതിന് കഴിഞ്ഞില്ല…
ഇനി എത്ര വർഷമെടുത്താലും കഴിയുകയുമില്ല…
പക്ഷേ, ഇന്ന് ഞാനവളോടത് പറയും… ഇന്നല്ലെങ്കിൽ ഇതിനി പറയാൻ കഴിയില്ല…”