എൻ്റെ മോനിത്തിരി ഒറങ്ങിക്കോടാ! അവളെന്നെ പുതപ്പിച്ചു. ധൃതിയിൽ തുണി വാരിച്ചുറ്റി കുനിഞ്ഞെന്നെ അമർത്തിയുമ്മവെച്ചു. ഞാനുടനേ പോവും. സ്റ്റേഷനിലേക്ക് വണ്ടി പറഞ്ഞിട്ടുണ്ട്.. ഇനീം കാണണേടാ കുട്ടാ! അവളെൻ്റെ കവിളത്തു തലോടി… പിന്നെ അവളുടെ പിന്നിൽ വാതിലടഞ്ഞു… ഞാൻ പിന്നെയും മയക്കത്തിലമർന്നു.
പിന്നെയെണീറ്റപ്പോൾ വീട്ടിൽ പ്രധാനമായും ഞാനുൾപ്പെടെ അഞ്ചു കഥാപാത്രങ്ങൾ! സമയം പതിനൊന്നു മണി. കുളിച്ചു വേഷം മാറി താഴേക്കു വിട്ടു. വയറു കത്തുന്നുണ്ടായിരുന്നു.
ഡൈനിങ്ങ് ടേബിളിൽ മൂന്നു സ്ത്രീജനങ്ങൾ. യഥാക്രമം അമ്മ, ചെറിയമ്മ, ലക്ഷ്മ്യേടത്തി.
ഞാനൊന്നു ചിരിച്ചു കാട്ടി.
ചന്തീല് ഉച്ചവെയിലടിക്കുമ്പഴാണോടാ എണീക്കണത്? അമ്മയുടെ ചോദ്യത്തിൽ ഒരു ചിരിയൊളിഞ്ഞിരുന്നു. കേട്ടോടീ ലക്ഷ്മീ! ഈ മംഗളമാണ് ഇവനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കിയത്! ഇപ്പോൾ സ്ത്രീജനങ്ങളെല്ലാം വിടർന്നു ചിരിക്കുന്നു!
എൻ്റെ പൊന്നമ്മേ! മാപ്പാക്കണേ! ഞാൻ ഏത്തമിടണപോലെ അഭിനയിച്ചു. എല്ലാരും പൊട്ടിച്ചിരിച്ചു.
എടാ! നീയിനി ക്ലബ്ബിലൊന്നും പോണ്ട. എന്തേലും വേണേല് ഇവിടെ ഞങ്ങടെയൊപ്പം ഇരുന്നു ചെലുത്ത്. മീൻ വറുത്തതോ, ബീഫോ വേണെങ്ങിൽ പറ.
ഞാനന്തം വിട്ടു. അമ്മേ! ഇപ്പോ ഇവിടെ ചെത്തൊണ്ടോ!
ഒണ്ടടാ. നിനക്കു വേണേല് കണാരനെ മൊബൈലിൽ വിളി. അവനിവിടുന്നും കുടുക്ക നിറച്ച് ഇപ്പഴങ്ങു പോയേ ഒള്ളൂ.
ഏതായാലും നൂറിൻ്റെ നാലു പുത്തൻ പിടയ്ക്കുന്ന നോട്ടുകൾ കൈമാറിയപ്പോൾ ഇടത്തരം ലഹരി പകരുന്ന നാലു നുരയൻ കള്ളിൻ്റെ കുടങ്ങൾ വരാന്തയിൽ നിരന്നു. അവന്മാരെ ഫ്രിഡ്ജിൽ വെച്ചിട്ട് ഞാനൊന്നു തൊടിയിൽ നടക്കാൻ പോയി. ചെറിയമ്മയും കൂടെ വന്നു. നാലഞ്ചേക്കറു പുരയിടമുണ്ട്. തെങ്ങ്, പ്ലാവ്, മാവ്, കമുക്… ധാരാളം തണൽ. പണ്ട് ഔട്ട്ഹൗസിലിരുന്നു മടുക്കുമ്പോൾ നടന്നിരുന്ന ഇടങ്ങൾ… ഞങ്ങളൊന്നും മിണ്ടിയില്ല. എന്നാലും സുഖമുള്ള നിശ്ശബ്ദതയായിരുന്നു. ഇടയ്ക്കെല്ലാം പറമ്പിൽ പണിയെടുക്കാൻ വരുന്ന ആരേയും കണ്ടില്ല.