“ ഉപ്പാ.. ഇങ്ങള് ഇങ്ങനെ അടുക്കളേല് നിന്നാലേ ഒന്നും ആവൂല. പന്ത്രണ്ടേ മുക്കാലിൻ്റെ ട്രെയിനിന് പോണ്ടേ?”
“വൈന്നാരത്തെ സൂപ്പർഫാസ്റ്റിന് പോയാലും മതി”
“കൊറച്ച് കഴിഞ്ഞാ ഇങ്ങള് നാളെ പോയാ മതീന്ന് പറയും. അതോണ്ടേ അനൂനെ പോയി നോക്കീ. ഓനൊണരാനായിട്ടുണ്ടാകും. ഞാനിതായിട്ട് വിളിക്കാട്ടോ”
ഷഹാന ഉപ്പയെ അടുക്കളയിൽ നിന്നും മകൻ്റെ അടുത്തേക്ക് ഉന്തി തള്ളി വിട്ടു.
പ്രാതൽ കഴിക്കാനായി ഉപ്പയെ ഷഹാന വിളിക്കാൻ ചെന്നപ്പോൾ മകൻ ഉണർന്നിട്ടുണ്ടായിരുന്നില്ല. ഉപ്പ അവൻ്റെ അടുത്തിരുന്ന് ഷോപ്പിലെ അക്കൗണ്ട്സ് പരിശോധിക്കുകയായിരുന്നു. മകൾ വന്നത് കണ്ട് ഉപ്പ കനമേറിയ ലെഡ്ജർ മടക്കി വെച്ചു. ഷഹാന തൊട്ടിലിലേക്കൊന്ന് പാളി നോക്കി.
“ഒമ്പതരേലും ആവാതെ ഓനൊണരലില്ലല്ലോ പൂവീ… മഴക്കാലാവാനായോണ്ടാവും കൊതുകിൻ്റെ ശല്യം നല്ലോണ്ട്. കട്ടിലില് കെടത്താണേലേ ആ ചെറിയ വല വെച്ച് മൂടിക്കോണ്ട്. ചെറിയ കുട്ടിയല്ലേ. കടിക്കുമ്പോ ഓടിക്കാനൊന്നും ഓനറിയൂല”
“അതെന്താ”?
അവൾ അപ്പോഴാണ് ലെഡ്ജറിൻ്റെ നീല പുറംചട്ട ശ്രദ്ധിച്ചത്.അത് ഷോപ്പിലെ ലെഡ്ജറാണെന്ന് അവൾക്ക് മനസ്സിലായി. ഷഹാനക്ക് ഫയലുകളുടെ കാര്യം ഓർമ്മ വന്നു. മേശ വലിപ്പിൽ നിന്ന് താക്കോലെടുത്ത് അവൾ ഉപ്പയുടെ മുറിയിലെത്തി. തേക്കിൽ പണിത പഴയ ശൈലിയിലുള്ള കൊത്തു പണികളോട് കൂടിയ കൂറ്റൻ തടിയലമാര അവൾ ബദ്ധപ്പെട്ട് വലിച്ച് തുറന്നു. അതിൻ്റെ ഇരുമ്പിൻ്റെ ചട്ടത്തിൽ കയറി നിന്ന് മുകളിലത്തെ തട്ടിൽ നിന്ന് ഫയലുകളെല്ലാം തട്ടി കുടഞ്ഞ് എടുത്തു.