“ഈ നട്ടുച്ചക്ക് തന്നെ പോണോ? വേറെവെടേലും പോയി വൈന്നാരം പോയാ പോരേ”?
“വൈന്നാരാവുമ്പളേ അവടെ കൊറേ ആൾക്കാരാവും. ഇപ്പോത്തന്നെ രണ്ടര കഴിഞ്ഞു”
കോണ്ടസ്സ കാപ്പാട് ബീച്ച് ലക്ഷ്യമാക്കി ഓടി തുടങ്ങി.
“അപ്പോ അനക്ക് ഇന്നെ ചെറുപ്പായി കാണണം. ല്ലേ പൂവീ? ഇതൊക്കെ അൻ്റെ ഓരോരോ തോന്നല്കളാ… അതാ സലീമിനോട് പറ്റിയ ഒരാളെ നോക്കാൻ പറഞ്ഞത്. ഇയ്യ് ചെറുപ്പായോണ്ടാ. ഉപ്പാക്ക് വയസ്സായില്ലെടി പെണ്ണേ…”
ഷഹാന തീക്ഷ്ണ നയനങ്ങളാൽ ഉപ്പയെ രൂക്ഷമായി നോക്കി.
അവളുടെ ആ മുഖം ചെരിച്ചുള്ള നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. ഉപ്പ നിശബ്ദനായി. മുന്നിലുള്ള ലോറിയെ മറികടന്നപ്പോൾ കണ്ണൂരിലേക്കുള്ള ഒരു കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ തൊട്ടരികിലൂടെ കടന്നു പോയി. അവൾ വീണ്ടും റോഡിൽ ശ്രദ്ധിച്ചു.
“ഇങ്ങനെ താടീം മുടീം വളർത്തി ഫക്കീറിനെപ്പോലെ നടക്കണ്ടാന്നാ പറഞ്ഞെ”
ഷഹാന ഉപ്പയുടെ താടിയിലൂടെ വിരലോടിച്ചു.
“ഇങ്ങക്ക് ഇതൊക്കെ ഷേവ് ചെയ്ത് പാൻ്റും ഷർട്ടും ഇട്ട് പണ്ട് ഡൽഹിയിലായന്നേത്തപ്പോലെ നടന്നാലെന്താ? ഈ കോലോക്കെ മാറിയാ തന്നെ ഒന്ന് ജീവൻ വെക്കും. അല്ലാതെ വയസ്സ് കൊറയാനൊന്നും ചെയ്യണ്ട. ഇന്നാള് താനൂര് പോയി വന്നന്ന് ആര്യവൈദ്യശാലേന്ന് കൊറേ കാടും പടലോം കൊണ്ടന്നേന്നില്ലേ? ഒണക്കി പൊടിച്ച് തിന്നാ ചെറുപ്പാവൂന്നും പറഞ്ഞ് ? അതുപോലെ ഒന്നും വേണ്ട. ഉപ്പയാന്നിക്കറിയാലോ. ഇങ്ങക്ക് പ്രായണ്ട്ന്നും അറിയാം…”
ഷഹാന വണ്ടി നിർത്തി. ഉപ്പയുടെ മുഖം കൈ കുമ്പിളിൽ എടുത്ത് പിടിച്ചു.