“അത് വെറുതെ ചുറ്റി കെട്ടണ്ട. ഈ ഷാള് മതി. ഇപ്പളാ ഇയ്യൊരു മൊഞ്ചത്തിയായത്. ന്നാ.. ഇതാ പേഴ്സിൻ്റുള്ളില് വെച്ചളാ”
ഉപ്പ താക്കോൽ ഷഹാനയുടെ കയ്യിൽ കൊടുത്തു. അവൾ ഉപ്പയെ നോക്കി പുഞ്ചിരിച്ചു.
“ഇങ്ങക്ക് ഇഷ്ടം ഇതാണെങ്കില്…”
അവൾ ഷാൾ എടുത്ത് അലസമായി തല മറച്ച് ഉപ്പയുടെ കവിളിൽ മുത്തി.
മാവിൻ ചുവട്ടിൽ കിടക്കുന്ന പ്രാഡോക്ക് പകരം അടുക്കളയോട് ചേർന്നുള്ള ചായ്പ്പിനടുത്തുള്ള ഷെഡ്ഡിൽ നിർത്തിയിട്ട കോണ്ടസ്സയുടെ ഡ്രൈവിങ് സീറ്റിലേക്ക് മകൾ കയറി ഇരുന്നപ്പോൾ ഉപ്പ അത്ഭുതപ്പെട്ടു പോയി. യാത്ര പോകുന്നതിൻ്റെ സന്തോഷത്തിൽ തുള്ളിച്ചാടി കൂക്കി വിളിക്കുന്ന പോലത്തെ ശബ്ദമുണ്ടാക്കി ശരിക്ക് നടക്കാൻ തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് മുറ്റത്തെ മണലിലൂടെ തെറിച്ച് തെറിച്ച് മുന്നോട്ട് കുതിക്കാൻ തുടങ്ങിയ പേരക്കുട്ടിയെ വാരിയെടുത്ത് മാറോട് അടക്കിപ്പിടിച്ച് ഉപ്പ പെട്ടെന്ന് തന്നെ ചെന്ന് കാറിൽ കയറി. ഷഹാന ആക്സിലറേറ്റർ ചവിട്ടി താഴ്ത്തി. കോണ്ടസ്സ മുന്നിലേക്ക് ചാടി ഓഫായി.
“ഒന്നൂല്ലുപ്പാ. ക്ലച്ച് ചവിട്ടിയപ്പോ താഴ്ന്ന് പോയതാ”
“അതൊക്കെ നോക്കണ്ടേ പൂവീ..? ഉപ്പാനെപ്പോലെ വണ്ടിക്കും നല്ല പ്രായണ്ട്”
“അമ്പത്തിരണ്ടല്ലേ? അല്ലാതെ തൊണ്ണൂറല്ലല്ലോ”?
“ന്നാലും പൂവീ….എന്തേപ്പോ ഇതെടുക്കാന്”?
“വെറുതേ. ഇങ്ങള് ചുറ്റിയടിച്ച് വരാന്ന് പറഞ്ഞപ്പോ …. പണ്ടത്തേപ്പോലെ ഒക്കെ ഓർമ്മ വന്നു. ഇതില് കൊറേ സ്ഥലത്തൊക്കെ പോയീളളതല്ലേ ”
ദത്ത ശ്രദ്ധയായി മുന്നിലേക്ക് നോക്കി വണ്ടിയോടിക്കുന്ന മകളുടെ പാതി മുഖത്തേക്ക് പ്രസന്ന ചിത്തനായി ഉപ്പ നോക്കിയിരുന്നു പോയി. ആ തുടുത്ത കവിളുകളിൽ പഴയ പ്രസരിപ്പ് ഉപ്പ കണ്ടു. അവളുടെ ചൈതന്യം സ്ഫുരിക്കുന്ന സരോജ മിഴികൾ ഉപ്പയുടെ മനസ്സിനെ കാതരമാക്കി. തല മറച്ച ഷാൾ പിന്നിലേക്ക് ഊർന്നു വീണപ്പോൾ ചെന്നിയിലേക്ക് ചിതറിവീണ അളകങ്ങൾ കാറ്റിൽ പാറിപ്പറന്നു.