ഇളം ചുവപ്പ് രാശി പടർന്ന് തുടങ്ങിയ മകളുടെ തുടുത്ത കവിളുകളുടെ മാർദ്ദവത്വം ഉപ്പയെ വികാര തരളിതനാക്കി. അവളുടെ പവിഴാധരങ്ങളിൽ ഉപ്പ വിരൽ നീട്ടി പതിയെ ഒന്നു തൊട്ടു.
“ ഉപ്പാ.. ഇങ്ങള് തിരിച്ചെത്തുമ്പഴും അതവിടെ തന്നെണ്ടാവും… ഇപ്പോ നേരം വൈകൊള്ളൂ..”
ആ ചെഞ്ചുണ്ടുകളിൽ തത്തികളിക്കുന്ന മന്ദസ്മിതത്തോടെ അവൾ ഉപ്പയെ യാത്രയാക്കി.
മൂന്നാമത്തെ ദിവസം വൈകുന്നേരമാണ് ഉപ്പ തിരിച്ചെത്തിയത്. ഷഹാനയുടെ മുഖം ഇറുകി വലിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മകൾ നല്ല ദേഷ്യത്തിലാണെന്ന് ഉപ്പക്ക് മനസ്സിലായി.
“ന്നാ പൂവീ ഇയ്യ് പറഞ്ഞ സാധനം”
ഉപ്പ തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ ചിരവ മകൾക്ക് കൊടുത്തു.
“ഈ ചെരവണ്ടാക്കാനാ ഇങ്ങള് മൂന്നീസം അവടെ ചുറ്റി തിരിഞ്ഞെ” ?
ഷഹാന ഈർഷ്യയോടെ ചിരവയും വാങ്ങി അടുക്കളയിലേക്ക് പോയി. അന്ന് രാത്രി ഷഹാനയും ഉപ്പയും നേരത്തേ ഭക്ഷണം കഴിച്ചു. കഴിച്ച ഉടനെ അവൾ കിടക്കാൻ പോയി. മകൾക്ക് എന്തോ പ്രശ്നമുള്ളതായി ഉപ്പക്ക് തോന്നി. ചിലപ്പോൾ കുഞ്ഞിനെ ഒറ്റക്ക് നോക്കിയിട്ടാകും. അവൻ മകളെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടാകും എന്ന് ഉപ്പ വിചാരിച്ചു.
ഉപ്പ തനിക്ക് തന്നെ എത്രയോ തവണ ക്ഷമയുടെ നെല്ലിപലക കാണേണ്ടി വന്നിട്ടുണ്ട് എന്നോർക്കുകയായിരുന്നു. ആ സ്ഥിതിക്ക് മകളെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്ന് ഉപ്പക്കറിയാമായിരുന്നു. മനസമാധാനത്തിന് ശല്യം ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നറിയാവുന്നത് കൊണ്ട് ഉപ്പ മകളെ അവളുടെ പാട്ടിന് വിട്ടു.