“മോളെ ഇവന്റെകൂടെ ജീവിക്കുന്ന നിന്റെ കാര്യം ഓർത്ത് എനിക്ക് നല്ല വിഷമം ഉണ്ട്. ഇതിനാണല്ലോ പെണ്ണേ നീ വീട്ടുകാരെ എല്ലാം വെറുപ്പിച്ചത്”. സാറ അവളെ ചേർത്തു പിടിച്ചുകൊണ്ടു വിതുമ്പി.
“എന്ത് ചെയ്യാനാ സാറ, ഓരോ വിധി. നമ്മൾ തന്നെ എടുത്തു തലയിൽ വച്ചതല്ലേ. ചുമക്കുകയെ രക്ഷയുള്ളൂ. ഞാൻ കാരണം നിനക്ക് ഇങ്ങനെ അനുഭവിക്കേണ്ടി വന്നല്ലോ എന്ന വിഷമമേ എനിക്കുള്ളൂ”. കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് ജിൻസി പറഞ്ഞു.
“സാരമില്ല മോളെ, കഴിഞ്ഞത് കഴിഞ്ഞു. ഒരുപാടു നേരംഇരുട്ടുന്നതിനു മുൻപ് എങ്ങനെയെങ്കിലും ഈ നാറിയേംകൊണ്ട് ഇറങ്ങാൻ നോക്ക്”. ജ്യോത്സ്ന ചെന്ന് കരഞ്ഞുകൊണ്ട് നിന്ന ജിൻസിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
ബാഗും എടുത്തുചെന്ന ജിൻസിയുടെ പുറകെ തലയും കുമ്പിട്ട് അമിത് വെളിയിലേക്കിറങ്ങി. അപ്പോളും കലിപ്പടങ്ങാത്ത മുഖവുമായി കയ്യും കെട്ടി നിൽക്കുന്ന ജിത്തിനെ സാറ ശ്രദ്ധിച്ചു. ജിൻസിക്കൊപ്പം അമിത്തും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ജിത്തിനുണ്ടായ ആധി സാറ അപ്പോൾ ഓർത്തെടുത്തു. അവന്റെ ആ ആധി ഇപ്പോൾ സത്യമായിരിക്കുന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ ഒരു ദുരിതം തലയിൽനിന്ന് ഒഴിഞ്ഞു പോയതിന്റെ ആശ്വാസം സാറയുടെ മുഖത്ത് തെളിഞ്ഞു. ഇനി ഒറ്റയ്ക്ക് ഇവിടെ ഇരിക്കേണ്ട എന്ന് പറഞ്ഞു ജ്യോത്സ്ന സാറയെയും കൂട്ടി മുറിയിൽനിന്നും പുറത്തേക്കിറങ്ങി. തന്റെ ആഗ്രഹം പോലെ പ്രവർത്തിച്ച ചേച്ചിയുടെ മനസ്സോർത്തു ജിത്ത് സാറയുടെ വാതിൽ അടച്ച് അവരുടെ പുറകെ നടന്നു റൂമിൽ കയറി.
കിച്ചണിൽ ഓരോ പണികൾക്ക് ജ്യോത്സ്ന സാറയെയും ഒപ്പം കൂട്ടി. കലുഷിതമായ അവളുടെ മനസ്സിനെ ഒറ്റക്കുവിട്ടാൽ പ്രശ്നമാണെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ജിത്ത് പഠിച്ചുകൊണ്ടിരുന്ന കാർത്തിക്മോന്റെ അടുത്ത് വന്നിരുന്നു ഓരോ ചിന്തകളിൽ മുഴുകി.