“എന്റെ നാട്ടിലുള്ള ഒരു ഫാമിലി ഉണ്ട് ഇവിടെ. ജിത്തിന്റെ ഓഫീസിന്റെ അടുത്തെവിടെയോ ആണ് അവര് ഉള്ളത്. ഞാൻ അവരെ ഒന്ന് വിളിക്കാമെന്ന് വിചാരിക്കുവാ മോളെ. പ്രായമുള്ളവരാ, മക്കൾ ഒക്കെ അബ്രോഡ് ആണിപ്പോൾ. ഇവനെ കൂടെ അവിടെ ആക്കാമോന്നു ഞാനൊന്നു ചോദിക്കട്ടെ.” ജ്യോത്സ്ന സാറയെ നോക്കി പറഞ്ഞു.
“ചേച്ചി ആദ്യം ജിത്തിനോട് സംസാരിക്ക്. എന്നിട്ട് അവന്റെ അഭിപ്രായം കൂടി നോക്ക്. എന്നിട്ട് തീരുമാനിക്ക്”. സാറ ജ്യോത്സ്നയുടെ കൈ പിടിച്ചു മടിയിൽ വെച്ചുകൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് ശരിയാണ് എന്ന് ജ്യോത്സ്നയ്ക്കും തോന്നി.
“എന്നാൽ അങ്ങനെ ചെയ്യാം മോളെ. ഞാനിന്ന് ജിത്ത് വരുമ്പോൾ സംസാരിക്കാം”. ജ്യോത്സ്ന പോകാൻവേണ്ടി എണിറ്റു.
ജ്യോത്സ്ന പോയിക്കഴിഞ്ഞു ഏറെ ഹൃദയഭാരത്തോടെ സാറ സോഫയിലേക്ക് വന്നിരുന്നു. എന്തൊക്കെ ദുരിതങ്ങൾ ആണ് ദൈവമേ ഇങ്ങനെ ഇടയ്ക്കിടെ കയറി വരുന്നതെന്ന് ഓർത്ത് അവൾ തലയിൽ കയ്യും ചേർത്തിരുന്നു. അവനില്ലാതെ ഇവിടെ താനെങ്ങനെ കഴിയും എന്നോർത്തപ്പോൾ അവളുടെ മനസ്സിരുന്നു വിങ്ങി. തൊട്ടടുത്താണെങ്കിലും അവനുണ്ടല്ലോ എന്ന ആശ്വാസം ചെറുതല്ല. സാറ എന്ത് ചെയ്യണമെന്നറിയാതെ വിങ്ങുന്ന ഹൃദയവുമായി അവിടെത്തന്നെ ഇരുന്നുപോയി.
ജിത്ത് വന്നപ്പോൾ ജ്യോത്സ്ന കാര്യങ്ങൾ ഒക്കെ വിഷമിച്ചു അവന്റെ മുൻപിൽ അവതരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ ചെന്ന് ജ്യോത്സ്നയുടെ കയ്യിൽ പിടിച്ചു.
“ചേച്ചി എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. എനിക്കിപ്പോ എന്നും ചേച്ചിയേം അളിയനേം ബുദ്ധിമുട്ടിച്ചുകൊണ്ട് ഇവിടെ നിൽക്കാൻ പറ്റുമോ.