പരിഭ്രാന്തനായി മലർന്നടിച്ചു തറയിലേക്ക് തെറിച്ചു വീണ അമിത് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവന്റെ നെഞ്ചിലേക്ക് ഭദ്രകാളിയെ പോലെ വിളറിപൂണ്ട് നിന്ന സാറയുടെ അടുത്ത ചവിട്ടും വന്നു.
തോളും തലയും തല്ലി വീണ അവനിലെ സൈക്കോ അപ്രതീക്ഷിതമായ സാറയുടെ പ്രത്യാക്രമണത്തിൽ പകച്ചു പോയി. വിറച്ചു കൊണ്ട് മുട്ടുകുത്തി എണിറ്റു ഓടാൻ തുടങ്ങിയ അമിത്തിന്റെ രണ്ടു കാലിലും പിന്നിൽനിന്നും പിടിച്ച് വലിച്ചു സാറ വീണ്ടും അവനെ തറയിലേക്കിട്ടു.
സാറയുടെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അമിത് സാറയെ ചവിട്ടി മാറ്റി ഒരു വിധം പാസ്സേജിലൂടെ ഓടി മുറിയിൽ കയറി. ഒരു ചീറ്റപ്പുലിയെപോലെ തന്റെ പുറകെ വരുന്ന സാറയെ കണ്ട് അവൻ അകത്തു കയറി വാതിൽ അടച്ചു. ഓടി വന്ന സാറ സമയം കളയാതെ ആ വാതിൽ പുറത്തുനിന്നും കുറ്റിയിട്ടു.
വിറച്ചുകൊണ്ട് കൊണ്ട് സാറ ഭിത്തിയിലേക്ക് ചാരി ശ്വാസം വലിച്ചുവിട്ടു നിന്നു. നടന്നതൊന്നും വിശ്വസിക്കാനാവാതെ അവൾ മരവിച്ചുപോയിരുന്നു. ജീവിതത്തിൽ ആദ്യമായി അനുഭവിക്കേണ്ടിവന്ന വന്ന ശാരീരിക ആക്രമണം അവളെ മാനസികമായി വല്ലാണ്ട് പിടിച്ചുലച്ചു.
അവൾ തന്റെ നീറുന്ന കൈകളിലേക്ക് നോക്കി. അവന്റെ പിടിവലിയിൽ നഖങ്ങൾ കൊണ്ട് പോറിയ കൈകൾ വല്ലാണ്ട് നീറുന്നുണ്ടായിരുന്നു. തന്റെ സമ്മതം ഇല്ലാതെ തന്നെ കീഴ്പ്പെടുത്തുവാൻ ഏതോ ഒരുവൻ ശ്രമിച്ചതിന്റെ മനസ്സിലെ നീറ്റലായിരുന്നു അതിലുമേറെ. ആ ഷോക്കിൽ നിന്ന് ഒന്ന് മുക്തയായപ്പോൾ സാറ ബെഡ്റൂമിലേക്ക് ഓടി.
ബാഗിൽ നിന്ന് ഫ്രണ്ട് റൂമിന്റെ കീ എടുത്ത് അവൾ പെട്ടന്ന് വന്ന് വാതിൽ തുറന്നു വെളിയിൽ ഇറങ്ങി. വാതിൽ വലിച്ചടച്ചു ലോക്ക് ആക്കി, എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൾ നിസ്സഹായായി അവിടെത്തന്നെ നിന്നു.