നാലാംവളവിലെത്തിയപ്പോൾ കുറേ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു.
അവിടെ ഒരു വ്യൂ പോയന്റുണ്ട്. മൂന്നാല് കടകളും..
ചുരത്തിലെ സ്പെഷ്യൽ ഐറ്റമായ കാടമുട്ട റോസ്റ്റ് ഇവിടെ കിട്ടും… അത് കഴിക്കാനാണ് കൂടുതലായും ആൾക്കാർ അവിടെ വണ്ടി നിർത്തുന്നത്.
“നിർത്തണോ അച്ചാ… ?””
ഗോപിക വണ്ടി സ്ലോ ആക്കി അച്ചനോട് ചോദിച്ചു.
“വേണേൽ നിർത്തിക്കോടീ… കാടമുട്ട കഴിക്കാം….”
ഗോപിക വണ്ടിയൊതുക്കി.
ശിവരാമൻ പോയി മൂന്ന് പ്ലേറ്റ് കാട മുട്ട വാങ്ങി വന്നു.
ഒടുക്കത്തെ ടേസ്റ്റായിരുന്നു അതിന്.
അതും കഴിച്ച് വീണ്ടും വണ്ടിയെടുത്തു.
പിന്നെയും തമാശ പറഞ്ഞും, പരസ്പരം കളിയാക്കിയും പുറത്തെ കാഴ്ചകൾ കണ്ടും അവർ ചുരം കയറി. ഏറ്റവും മുകളിലെത്തി ഗോപിക വണ്ടി സൈഡാക്കി നിർത്തി. മൂന്ന് പേരും പുറത്തിറങ്ങി.
അവിടെ കാഴ്ചകൾ കാണാൻ സൗകര്യമുണ്ട്.
തങ്ങൾ കയറി വന്ന റോഡ് വളഞ്ഞ് പുളഞ്ഞ് കിടക്കുന്നത് അടിവാരം വരെ കാണാം. അതിലൂടെ വണ്ടികൾ ഒരു സോപ്പ്പെട്ടിയുടെ വലിപ്പത്തിൽ കയറ്റം കയറി വരുന്നത് കുറേ നേരം അവർ നോക്കി നിന്നു.ചുരത്തിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് അസഹ്യമായപ്പോൾ അവർ തിരിച്ച് വണ്ടിയിൽ കയറി.
ഗോപിക വണ്ടിയെടുത്തു.
വയനാട്ടിലേക്ക് സ്വാഗതം എന്ന വലിയ കമാനത്തിന് കീഴിലൂടെ വണ്ടി വയനാട് ജില്ലയിലേക്ക് കയറി.
ഇവിടെ നിന്ന് മുപ്പത് കിലോമീറ്റർ ദൂരമുണ്ട് അവർ ബുക്ക് ചെയ്ത റിസോട്ടിലേക്ക്..
സുന്ദരമായ പ്രകൃതിയും, കാലാവസ്ഥയും. വെയിലുണ്ടെങ്കിലും നല്ല തണുപ്പാണ്.
മാസങ്ങൾക്ക് മുൻപുണ്ടായ പ്രകൃതി ദുരന്തത്തിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത ഒരു ജനതയാണ് ഇവിടെ ജീവിക്കുന്നതെന്ന് ശിവരാമൻ വേദനയോടെ ഓർത്തു.