സേതു ശ്രീനിവാസനെ നോക്കി…
അർദ്ധമനസ്സ് അയാളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു കൊണ്ടു തന്നെ സേതു തുടർന്നു…
“ ഞാനാദ്യമേ പറഞ്ഞല്ലോ… ഒരുപാടു പേർ സാറിന്റെ സിനിമയിൽ ഒരവസരം കാത്തു നിൽക്കുകയാണ്.. ഒരു പുതുമുഖമാണ് ഈ സിനിമയ്ക്ക് ആവശ്യവും… പല നായികമാരും അനിയൻ സാറിന്റെ സിനിമയിലൂടെ വന്നവരാണ് താനും…തള്ളിക്കളയരുതെന്നേ ഞാൻ പറയൂ…”
ശ്രീനിവാസൻ ഉമ്മറവാതിലിലൂടെ അകത്തേക്ക് തല ചെരിച്ചു നോക്കി..
സേതുലക്ഷ്മിയും കുട്ടികളും അത്ഭുതപരതന്ത്രരായി ഒട്ടിച്ചേർന്ന് നിൽക്കുന്നത് അയാൾ കണ്ടു..
ആരും വിശ്വസിച്ചിട്ടില്ല… !
തനിക്കും പൂർണ്ണമായി വിശ്വസിക്കാൻ സാധിച്ചിട്ടില്ലല്ലോ…….
താനെന്താണ് മറുപടി കൊടുക്കാൻ പോകുന്നത് , എന്നൊരു ചോദ്യം അയാൾ സേതുലക്ഷ്മിയുടെ മുഖത്തു കണ്ടു.
“” ആലോചിക്കാം……………”
ഒരു മിനിറ്റു കഴിഞ്ഞ് ശ്രീനിവാസൻ ചുണ്ടുകളനക്കി…
“” അതു മതി ശ്രീനിവാസൻ…… ലൊക്കേഷനിലേക്ക് ഒന്നു വരണം… പറ്റുമെങ്കിൽ എല്ലാവരും കൂടെ… ഒന്നു കാണുന്നതും മനസ്സിലാക്കുന്നതും ഒരു കണക്കിന് നല്ലതാണ്…… “
മധുമിതയെ നായികയായി തീരുമാനിച്ചതു പോലെയായിരുന്നു , സേതുവിന്റെ സംസാരം……
“പേടിയും പരിഭ്രമവും ക്കൈയങ്ങു മാറിക്കിട്ടും… “”
സേതു ചിരിച്ചു…
“ പിന്നെ… നിങ്ങളുടെ സമ്മതമറിഞ്ഞിട്ടു വേണം പ്രതിഫലത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ… എതായാലും ഒരു ലക്ഷം രൂപ പ്രൊഡ്യൂസറുടെ കയ്യിൽ നിന്നു വാങ്ങിത്തരാമെന്ന് ഞാൻ ഉറപ്പു തരുന്നു…””
അതൊരു ചൂണ്ടയായിരുന്നു…
ചൂണ്ടയിൽ കുടുങ്ങിയതു പോലെ ശ്രീനിവാസൻ അതേ സമയം ഒന്നു പിടയുകയും ചെയ്തു.