“ഹലോ ” അവളിത്തിരി കടുത്ത സ്വരത്തിൽ കാൾ അറ്റൻഡ് ചെയ്തു.
“മോളു ഞാനെത്ര തവണ ആയി വിളിക്കുന്നു, നീയെത്തിയൊ എന്ന് അറിയാൻ. നീയെന്താ ഫോൺ എടുക്കാത്തെ.”. അപ്പുറത്തുനിന്നും അഖിലിന്റെ പരിഭവംകലർന്ന ഒലിപ്പീര് കേട്ടപ്പോൾ അവൾക്കു ദേഷ്യമാണ് വന്നത്.
“ഹാ ഞാൻ കുളിക്കുവാരുന്നു.” അവൾ ഒറ്റവാക്കിൽ ഉത്തരം ഒതുക്കി.
“ഞാൻ പറഞ്ഞതല്ലേ, എയർപോർട്ടിൽ പിക്ക് ചെയ്യാൻ വരാമെന്ന്.”
“ഹാ, ഇനി ഞാനവിടുന്നു കൂടെ പൊറുപ്പിക്കാൻ ഏതേലും അറബിയെ കൊണ്ടുവന്നിട്ടുണ്ടോന്നു ചെക്ക് ചെയ്യാനല്ലേ, അതിന്റെ ആവശ്യം ഒന്നുമില്ല.”
“നീയെന്തൊക്കെയാ സാറ ഈ പറയുന്നത്. ഞാനെത്ര സോറി പറഞ്ഞു. അബദ്ധം പറ്റി പോയി നീയത് വിട് പ്ലീസ് “. അഖിൽ നിന്ന് കെഞ്ചി.
“ഡാ, നിനക്ക് ഞാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ മുതലുള്ള ചൊറിച്ചിലാ. ഓരോ കാര്യങ്ങളും നിന്നോട് ചോദിച്ചിട്ടല്ലേ ഞാൻ ചെയ്തത്. ഓരോ കാര്യങ്ങളും നിന്നെ ഞാൻ അപ്പപ്പോൾ അറിയിച്ചു. എന്നിട്ടും നിനക്ക് സംശയം. ശരിയാവില്ല അഖിൽ. നിന്റെ യഥാർഥ സ്വഭാവം ഇപ്പോൾ പുറത്തു വന്നു എന്നേയുള്ളു. ഇനിയങ്ങോട്ട് എനിക്ക് അഡ്ജസ്റ്റ് ആകാൻ ബുദ്ധിമുട്ടാണ്.”
“എടി മോളെ എനിക്കൊരബദ്ധം പറ്റി പോയി. അത് ഒരു തെറ്റാണെന്നു എനിക്ക് ബോധ്യം ഉണ്ട്. അത് തിരുത്താൻ ഒരവസരം താ. ആർക്കും ഒരവസരം ഇല്ലേ തെറ്റ് തിരുത്താൻ. ഇനിയുണ്ടായാൽ നീ പറയുന്നപോലെ. പ്ലീസ്.”. അവൻ കെഞ്ചി.
“ഹാ ശരി, നാളെ ഓഫീസിൽ വന്നിട്ട് കാണാം എന്നിട്ട് നോക്കാം. ഞാൻ നാസ്ത കഴിക്കാൻ ജ്യോത്സ്ന ചേച്ചിടെ റൂമിലേക്ക് പോകുവാ നീ ഫോൺ വച്ചേ.”. അവൾ എങ്ങനെയും അവനെ ഒഴിവാക്കാനായി പറഞ്ഞു.