അവൾ ഇടക്കൊന്നു ജിത്തിനെ നോക്കിയപ്പോൾ ‘എന്താ ‘ എന്ന് അവൻ കണ്ണുകൾ കൊണ്ടു ചോദിച്ചു.
“അഖിലിനെ വിളിച്ചു സംസാരിച്ചിട്ടേ ബാക്കി കാര്യം ഉള്ളു ജിത്തേ”. അവൾ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു.
“അല്ല, അത് പിന്നെങ്ങാനും പോരെ “. ജിത്ത് അവളെ നോക്കി. അവനോട് അവിടെ ഇരിക്കാൻ സാറ കൈ കൊണ്ടു ആംഗ്യം കാണിച്ചു.
“ചെയ്യാനുള്ളത് അപ്പോൾ ചെയ്യണം. ഞാനാകെ ഇവനെ കൊണ്ടു പൊറുതി മുട്ടി, ശരിക്കും.” അവളുടെ വാക്കുകളിൽ അഖിലിനോടുള്ള ദേഷ്യവും വെറുപ്പും ജിത്തിന് മനസ്സിലായി.
“നീയെന്താ മൊബൈൽ സ്വിച്ച്ഓഫ് ആക്കി വച്ചത്?”. ഫോൺ എടുത്തതേ അഖിലിന്റെ ചോദ്യം.
“എന്റെ മൊബൈൽ ഞാൻ തോന്നുമ്പോ ഓഫ് ചെയ്യും ഓണാക്കും. അതവിടെ നിൽക്കട്ടെ എന്താ നിന്റെ പ്ലാൻ. എനിക്ക് അതിപ്പോ അറിയണം”. സാറ കടുത്ത സ്വരത്തിൽ പറഞ്ഞു.
“എന്ത് പ്ലാൻ?. നീയെന്താ ഉദ്ദേശിക്കുന്നത്. തെളിച്ചു പറ.” അത് കേട്ടപ്പോൾ സാറക്ക് ഒന്നുകൂടി ദേഷ്യം വന്നു.
“അതാണ്. നിനക്ക് ഒരു പ്ലാനും മനസ്സിലില്ല. ആകെ ഉള്ള ഒരു പ്ലാൻ എല്ലാ സൺഡേയും നിനക്കെന്നെ കിട്ടണം. അതല്ലേ ഉള്ളു. ഞാനെന്താ നിന്റെ കീപ് ആണോ.
നീ വീട്ടിൽ പറയുന്നു എന്ന് പറഞ്ഞിട്ട് എന്തായി? സാറ ആകെ ചൂടിലായി. അവളെ വിറച്ചു തുടങ്ങി.
“എന്റെ സാറ ഞാൻ സംസാരിക്കാം, സമയം വരട്ടെ. നീയൊന്നു അടങ്ങ്. ” അഖിൽ പറഞ്ഞോഴിയാൻ നോക്കി.
“അഞ്ചുകൊല്ലമായി കിട്ടാത്ത സമയം ആണോ അഖിലേ ഇനി നിനക്ക്. ഇത് ശരിയാവില്ല. ഇന്നെനിക്കു ഒരു തീരുമാനം അറിയണം. എന്നെ നിനക്ക് വേണമെങ്കിൽ ഇന്ന് തന്നെ നീ വീട്ടുകാരോട് പറയുന്നു. അവര് സമ്മതിച്ചില്ലെങ്കിൽ നമ്മൾ രജിസ്റ്റർ മാര്യേജ് ചെയ്യുന്നു. ഇല്ല എങ്കിൽ നമുക്കിത് ഇവിടെ നിർത്താം.” അവൾ തന്റെ തീരുമാനം തറപ്പിച്ചു പറഞ്ഞു.