“നിന്റെ മോളെ ഞാൻ കൊണ്ട് പോവുമെടി… അത് നീയല്ല നിന്റെ മറ്റവൻ വിചാരിച്ചാലും എന്നെ തടയാൻ പറ്റില്ല…”
പോകുന്ന പോക്കിൽ രാജൻ ബിനിലയോട് അലറിക്കൊണ്ട് പറഞ്ഞു.
ഷഫീദയുടെ കാൾ വച്ച് അഫ്സൽ കാർ വീട്ടിലേക്ക് പായിച്ചു. ഗേറ്റ് കടന്ന് കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തി അവൻ കാറിൽ നിന്ന് ചാടി ഇറങ്ങി തുറന്ന് കിടന്ന ഡോർ കടന്ന് അകത്തേക്ക് കയറിയതും ഹാളിലെ കാഴ്ച കണ്ട് അവൻ തരിച്ചു നിന്നു. അഫ്സൽ ഓടി ബിനിലയുടെയും ഷഫീടയുടെയും അടുത്തു തറയിലേക്ക് ഇരുന്ന് ഷഫീദയെയും ബിനിലയെയും മാറി മാറി തട്ടി വിളിച്ചു.
ബോധം വിട്ട് എഴുന്നേറ്റ ബിനില അലറി കരഞ്ഞു…
“എന്താ ചേച്ചി? എന്താ ഉണ്ടായേ?”
“ചവിട്ടി… ആ തന്തയില്ലാ കഴുവേറി ചവുട്ടിയെടാ നമ്മുടെ പാത്തൂനെ…”
“പാത്തൂ… മോളെ… പാത്തൂ… എണീക്കെടി”
അഫ്സൽ ഷഫീദയുടെ കവിളുകളിൽ തട്ടി അവളെ വിളിച്ചെങ്കിലും അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അവളെ രണ്ട് കൈകളിലും പൊക്കി അഫ്സൽ പുറത്തേക്ക് ഓടി. അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി ബിനില കാറിന്റെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു. ഷഫീദയെ ബിനിലയുടെ മടിയിലേക്ക് കിടത്തി അഫ്സൽ കാറിലേക് കയറി ഹോസ്പിറ്റലിലേക്ക് പായിച്ചു.
കാറിൽ ഇരിക്കുമ്പോഴും ബിനില നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.
“ഞാൻ… ഞാൻ കാരണമാ പാത്തൂന്… നശിച്ച ജന്മമാ…”
ബിനില വിതുമ്പി പറയുമ്പോൾ അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ചേച്ചി കരയാതിരിക്ക്… അയാൾ വന്ന് തോന്നിവാസം കാണിച്ചതിന് ചേച്ചി എന്ത് പിഴച്ചു.”
ഹോസ്പിറ്റലിലേക്ക് കാർ കയറ്റി ഷഫീദയെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ ബിനില കസേരയിലേക്ക് തളർന്നിരുന്നു. അഫ്സലിന്റെ ചുണ്ടുകൾ വിതുമ്പിയെങ്കിലും കരച്ചിൽ കടിച്ചു പിടിച്ചവൻ ബിനിലയുടെ അടുത്തേക്ക് ഇരുന്നു.