ഉയരക്കുറവും മെല്ലിച്ച ശരീരവും അവൻ്റെ ബലഹീനതയായിരുന്നു .
ജൻമനാ കിട്ടിയ പ്രകൃതമായിരുന്നു അവനത് .
ആളൊരു തൊട്ടാവാടിയായ പാവത്താനാണെന്ന് സാരം .
അമ്മയേക്കാളും അച്ചനേക്കാളും അവന് ഇഷ്ടം എന്നെ ആയിരുന്നു .
അത് ഇന്നും അങ്ങനെ തന്നെ .
ഞാൻ മരപ്പണിക്കും അച്ചൻ തെങ്ങ് കയറാനും അമ്മ കശുവണ്ടി ഫാക്ടറിയിലും പോയി കഴിഞ്ഞാൽ ചിന്നൻ വീട്ടിൽ ഒറ്റക്കാണ് .
വീട്ടിൽ ടിവിയും ഡിവിഡിയും ഉള്ളതു കൊണ്ട് അവൻ്റെ നേരം പോക്ക് മൊത്തം അതിലായിരുന്നു .
പത്തൊൻപത് വയസ് കാരൻ്റെ യാതൊരു വിധ പക്വതയും അവന് അന്ന് ഉണ്ടായിരുന്നില്ല .
ചേട്ടായിയുടെ അനിയൻ കുട്ടൻ , അമ്മയുടെ കണ്ണൻ , അച്ചായിയുടെ ചക്കര നാട്ടുകാരുടെ ചിന്നൻ ഇതായിരുന്നു അവൻ .
നാലും കൂടിയ ഒരു കൊച്ചു ജംഗ്ഷനും അതിന് ചുറ്റും അവിടെ ഇവിടെ ആയി അറുപത് അറുപത്തഞ്ച് ഓടിട്ട വീടുകളും തെങ്ങിൻ തോപ്പുകളും കുറച്ച് നെൽ വയലുകളും ചേർന്നതാണ് എൻ്റെ നാട് .
എൻ്റെ ഈ കൊച്ചു ഗ്രാമത്തിൻ്റെ മൂന്ന് കിലോമീറ്റർ അടുത്തുകൂടി പെരിയാർ പുഴ ഒഴുകുന്നതും നാടിൻ്റെ ഭംഗി ഇരട്ടിയാക്കിയിരുന്നു .
ജംഗ്ഷൻ എന്നൊക്കെ പറയാം എന്നെ ഉള്ളൂ അന്ന് .
രണ്ടേ രണ്ട് കടകളെ അവിടെ അന്ന് ഉണ്ടായിരുന്നുള്ളൂ .
കേശവൻ ചേട്ടൻ്റെ ചായക്കടയും പാറു അമ്മയുടെ ചെറിയ പലചരക്ക് കടയും .
ഹോസ്പിറ്റൽ സിനിമ തുടങ്ങിയ കാര്യങ്ങൾക്ക് 8 കിലോമീറ്റർ ദൂരെ ടൗണിൽ പോകുന്നത് ഒഴിച്ചാൽ ഞങ്ങളുടെ കൊച്ചു ഗ്രാമം വളരെ സന്തോഷം നിറഞ്ഞതായിരുന്നു .
ഞങ്ങൾ നാട്ടുകാർ കൂടുതലും സാധനങ്ങൾ വാങ്ങിയിരുന്നത് പാറുവമ്മയുടെ കടയിൽ നിന്നായിരുന്നു .