അമ്മയും മകനും കൂടി തല്ലുവോ കൊല്ലുവോ എന്താന്ന് വച്ച ആയിക്കോ. പക്ഷെ ഇവിടെ ഇപ്പൊ പറഞ്ഞ കാര്യത്തിന്റെ തീരുമാനം എന്താണ്.. പറഞ്ഞത് പോലെ ചെയ്യുവല്ലേ… സമ്മതം ആണല്ലോ….
കൂടെ കൂടിയിരുന്നതിൽ ആരോ അമ്മയോട് ചോദിച്ച ചോദ്യം
സമ്മതം…….
തന്റെ കാൽകീഴിൽ തളർന്നിരുന്നു വിതുമ്പി കരയുന്ന അമ്മയ്ക്കോ ആൻസി അമ്മച്ചിയ്ക്കോ മറ്റൊരു മാർഗവും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
പിന്നീട് നടന്നതൊക്കെ യാന്ത്രികം ആയിരുന്നു.
ചെറിയ ഒരു ക്ഷേത്രത്തിന്റെ നടപന്തലിൽ ഒരുക്കിയ ഒരു കതിർമണ്ഡപം വിവാഹ വസ്ത്രം അണിഞ്ഞു അതിൽ ഇരിക്കുന്നു ഹിരൺ. ഇടതു വശം ചേർന്നു വിവാഹ വസ്ത്രം അണിഞ്ഞു തല താഴ്ത്തി ഇരിക്കുന്നു അവൾ.
പിന്നിൽ കരഞ്ഞു തളർന്നു അമ്മയും ആൻസി അമ്മച്ചിയും. ചുറ്റിലും കൂടി നിൽക്കുന്ന ഒരു പരിചയവും ഇല്ലാത്ത മുഖങ്ങൾ. അതിനിടയിൽ നിസ്സഹായരായി നിൽക്കുന്ന തോംസനും വിവേകും മനുവും .
മൂഹൂർത്തം ആയി…മൂഹൂർത്തം ആയി…
ആരോ വിളിച്ചു പറയുന്നു
ക്ഷേത്രത്തിലെ തിരുമേനി പൂജിച്ച താലി എടുത്തു കൊടുത്തു.
വിറയർന്ന കൈകളാൽ അവൻ അത് ഏറ്റു വാങ്ങി.
മഞ്ഞ ചരടിൽ കോർത്ത ഒരു ആലില താലി.
കൈയിൽ കിട്ടിയ ചരടിൽ മുറുകെ പിടിച്ച് കൊണ്ട് തല ചെരിച്ചു അടുത്ത് ഇരിക്കുന്ന പെൺകുട്ടിയെ നോക്കി.
കുരവയും കെട്ടി മേളവും ഒക്കെ അരങ്ങേറിയ വേദിയിൽ അവൾ ഹിരണിന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി.
കണ്ണിൽ പകയുടെ കാനലെരിയുന്ന പോലെ തോന്നി ഹിരണിനു. അല്ല ആ കണ്ണുകളിൽ മറ്റെന്തോ ഭാവം ആണ്. പക്ഷെ തിരിച്ചറിയാൻ കഴിയുന്നില്ല.