അത്രയും പറഞ്ഞ് എന്റെ കഥ ഞാൻ അവസാനിപ്പിച്ചു. അപ്പോൾ കഥ കേട്ടിരുന്നവർ നിരാശയോടെ പരസ്പ്പരം നോക്കി.
“പക്ഷേ ചേട്ടാ…” ഷാഹിദ എഴുനേറ്റ് നിന്നു. “ചേട്ടൻ കഥ ഫുള്ളായി പറഞ്ഞില്ലല്ലോ?”
അത് കേട്ടതും എന്റെ ഹൃദയം നീറി. വല്ലാത്ത വേദനയും ദുഃഖവും ഉള്ളില്‍ നിറഞ്ഞു.
“ഇനി എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്..” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു. “എന്റെ ഡെയ്സി —” എന്റെ ഹൃദയം പൊള്ളി തൊണ്ട ഇടറിയതും ഒന്ന് നിർത്തിയിട്ട് ഞാൻ ദേഷ്യത്തില്‍ തുടർന്നു. “വിവാഹം നടന്ന് വെറും രണ്ടു വര്‍ഷം കഴിഞ്ഞ് ഡെലിവറി സമയത്ത് ഡെയ്സിയും ഞങ്ങളുടെ കുഞ്ഞും എന്നെ ഈ ലോകത്ത് തനിച്ചാക്കീട്ട് പോയി —” പെട്ടന്ന് എന്റെ ശബ്ദം ഉയർന്നു കൊണ്ടേ പോയി. “അവളെ ഞാൻ സ്നേഹിച്ചത് സത്യമാണെങ്കിൽ, എന്റെ അച്ഛനെ പോലെ ജീവിതം വെറുത്ത് ഞാനും ആത്മഹത്യ ചെയ്യരുത് എന്നായിരുന്നു അവളുടെ അവസാനത്തെ വാക്കുകൾ. ആ വാക്കുകളിലൂടെ എന്നെ ഈ നശിച്ച ലോകത്ത് ബന്ധിച്ചിട്ടാണ് എന്റെ ഡെയ്സി എന്നെ വിട്ടു പോയത്. നീറി നീറി ജീവിക്കാൻ എന്നെ തനിച്ചാക്കിയിട്ട് അവള്‍ പോയി. ഞങ്ങളുടെ കുഞ്ഞിനെയും കൊണ്ടു പോയി.”
എന്റെ കണ്ണുകൾ നിറഞ്ഞ് നീറാൻ തുടങ്ങി. ഉള്ളിലെ വേദന വര്‍ധിച്ച് ഉയർന്ന് കൊണ്ടിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഞാൻ ഉള്ളില്‍ വിലപിച്ചു. കണ്ണുനീര്‍ അടങ്ങി നില്‍ക്കാതെ പുറത്തേക്ക് ഒഴുകി വന്നു.
“ബ്രോ….” ആരോ വിഷമത്തോടെ വിളിച്ചത് കേട്ടു.
“അവളില്ലാത്ത ഈ ലോകം എനിക്ക് നരകമായി മാറിയത് അവളുണ്ടോ അറിയുന്നു?” ഞാൻ ഉറക്കെ ദേഷ്യത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു. “എന്റെ ഹൃദയം ഇപ്പോഴും അവളുടെ പേര് പറഞ്ഞാണ് കരഞ്ഞു തുടിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടോ? കുഞ്ഞിക്കാലം തൊട്ട് ഞങ്ങൾ ഒരുമിച്ച് ജീവിച്ച ഈ നാടും ഞങ്ങളുടെ വീടുമൊക്കെ എന്റെ കല്ലറയായി മാറി എന്നെ ശ്വാസംമുട്ടിക്കുന്നത് വല്ലതും അവള്‍ അറിയുന്നുണ്ടോ? എന്തിനാണ് അവൾ എന്നെ വിട്ടിട്ട് പോയത്..??? അവളും ഞങ്ങളുടെ കുഞ്ഞും പോയ ഇടത്ത് എന്തുകൊണ്ട് എന്നെയും കൊണ്ട് പോയില്ല…?”