“പിന്നേ എന്തു സംഭവിച്ചു?” ഫ്രാന്‍സിസ് ചോദിച്ചു. “ബ്രോടെ ഇരുപത്തി നാലാമത്തെ വയസ്സില്‍ ബ്രോയും ഡെയ്സിയും വിവാഹിതരായി എന്നാ ആന്റി പറഞ്ഞത്.” അത്ര നേരത്തെ വിവാഹം കഴിക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടായോ?”
ഫ്രാന്‍സിസിന്റെ ആ ചോദ്യം എന്നെ സങ്കടപ്പെടുത്തി… എന്നെ കോപകുലനാക്കി… വേദനാജനകനാക്കി. എന്റെ മനസ്സ് നീറി പുകഞ്ഞു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു. ദേഷ്യവും സങ്കടവും കരച്ചിലും എല്ലാം ഉള്ളില്‍ നുരഞ്ഞുയരാൻ തുടങ്ങി.
“എന്റെ ഇരുപത്തി മൂന്നാം വയസില്‍ സ്വത്തുക്കള്‍ എല്ലാം എന്റെ പേരില്‍ എഴുതി തന്നിട്ട് എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. അച്ഛന്റെ മരണം എന്റെ മനസ്സിനെ തകർത്തെങ്കിലും, അച്ഛൻ ആത്മഹത്യ ചെയ്തു എന്ന ചിന്തയാണ് എന്നെ മാനസികമായി അങ്ങേയറ്റം തകര്‍ത്തത്.”
എന്റെ ഉള്ളില്‍ പെട്ടന്ന് പൊള്ളുന്ന ഓര്‍മകള്‍ നിറഞ്ഞ് എന്നെ ശ്വാസം മുട്ടിച്ചു.
ഞാൻ പറഞ്ഞത് കേട്ട് ചിലരൊക്കെ ശ്വാസം ആഞ്ഞെടുക്കുന്ന ശബ്ദം ഞാൻ കേട്ടു. ഞെട്ടലും വിഷമവും എല്ലാം അവരുടെ മുഖത്ത് ഞാൻ കണ്ടു. അപ്പോ എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു എന്ന് ആന്റിയോ ഡാലിയയോ അവരോട് പറഞ്ഞിരുന്നില്ല എന്ന് മനസ്സിലായി.
എല്ലാം സഹിച്ചു കൊണ്ട് ഞാൻ തുടർന്നു, “അച്ഛന്റെ ആത്മഹത്യ എന്നെ മാനസികമായി തകർത്തു എങ്കിലും, നീലഗിരിയിലുള്ള അച്ഛന്റെ ബിസിനസ്സ് എല്ലാം ഞാൻ നോക്കി നടത്താൻ ആരംഭിച്ചു. എല്ലാ ആഴ്ചയും ഞാൻ നാട്ടില്‍ വന്ന് രണ്ടു ദിവസം നിന്നിട്ട് പോയി. പക്ഷേ ബാക്കിയുള്ള അഞ്ച് ദിവസം പരസ്പരം കാണാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞില്ല. ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്. അതോടെ എന്റെ കൂടെ വരണമെന്ന് ഡെയ്സി എന്നും വാശിപിടിച്ച് കരയാനും വീട്ടില്‍ ഏതു നിമിഷവും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുമിരുന്നു. അങ്ങനെയാണ് അച്ഛൻ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതും ഞങ്ങൾ വിവാഹിതരായത്…. അങ്ങനെ പതിമൂന്ന് വര്‍ഷം പ്രണയിച്ച് എന്റെ ഇരുപത്തി നാലാം വയസ്സില്‍ എന്റെ ഡെയ്സിയെ ഞാൻ വിവാഹം കഴിച്ചു. ഞാനും അവളും നീലഗിരിയിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഇവിടെ നിര്‍ത്തിയ പഠനം അവള്‍ അവിടെ തുടർന്നു. ഞങ്ങളുടെ എല്ലാ തിരക്കിനിടയിലും എല്ലാ ആഴ്ചയും ഞങ്ങൾ നാട്ടില്‍ വന്നിട്ട് പോകുമായിരുന്നു. ഞങ്ങൾ സന്തോഷമായി ജീവിച്ചു.”