“ചേട്ടാ…” പെട്ടന്ന് ഗായത്രി തടസപ്പെടുത്തിയതും കഥ നിര്‍ത്തി ഞാൻ അവളെ നോക്കി.
അവള്‍ തടസ്സം സൃഷ്ടിച്ചതിൽ മറ്റുള്ളവരുടെ മുഖത്ത് അതൃപ്തി പ്രകടമായെങ്കിലും ആരും അവളെ ഒന്നും പറഞ്ഞില്ല.
“ഡെയ്സിയും ഡാലിയയും ഐഡന്റിക്കൽ ട്വിൻസല്ലേ. അവരെ കാണുമ്പോഴൊക്കെ ഡെയ്സി ആരാണെന്ന് ചേട്ടൻ എങ്ങനെയാ തിരിച്ചറിഞ്ഞിരുന്നത്?”
“അത് നല്ല ചോദ്യമാണല്ലോ?” എന്റെ ഉത്തരം കേൾക്കാൻ മിനിക്കും താല്‍പ്പര്യമായി. മറ്റുള്ളവരും ആകാംഷയോടെ എന്നെ നോക്കിയിരുന്നു.
കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിൽ നിന്നും അല്‍പ്പം മദ്യം സിപ്പ് ചെയ്തിട്ട് ആകാംഷയോടെ ഇരിക്കുന്ന ആ മുഖങ്ങളിലേക്ക് ഞാൻ നോക്കി.
“അത് വളരെ എളുപ്പമായിരുന്നു. എന്നെ കണ്ടതും ആരാണോ ആദ്യം എന്റെ അടുത്തേക്ക് ഓടി വരുന്നത്, അവളാണ് ഡെയ്സി.” കുസൃതിയോടെ ഞാൻ പറഞ്ഞു.
ഉടനെ കൂട്ടമായി ഒരു പൊട്ടിച്ചിരി ഉയർന്നു. മൂന്നോ നാലോ മിനിറ്റ് വരെ ആ ചിരി നീണ്ടു. ചിരിച്ചു ചിരിച്ച് വയറ് ഉളുക്കിയത് പോലെ അശ്വതിയും ഷാഹിദയും വയറിനെ അമര്‍ത്തി പിടിച്ചു കൊണ്ടാണ് ചിരി തുടർന്നത്.
“എന്റെ ബ്രോ, ഈ മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചില്ല.” രാഹുല്‍ മലര്‍ന്നു കിടന്ന് പിന്നെയും ചിരിച്ചു.
ഒടുവില്‍ എല്ലാവരുടെയും ചിരിയും നിന്നു. എല്ലാ കണ്ണുകളും എന്റെ മേല്‍ പതിഞ്ഞു.
“ബാക്കി പറ ചേട്ടാ?” അശ്വതി എന്റെ അടുത്ത് വന്നിരുന്നു.
“ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുന്ന കാര്യം വാക്കുകൾ കൊണ്ട് പരസ്പ്പരം പറഞ്ഞില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞങ്ങൾ രണ്ടുപേര്‍ക്കും നല്ലോണം അറിയാമായിരുന്നു. ചെറുപ്പത്തിലേ അത്രത്തോളം ഞങ്ങൾ പരസ്പ്പരം മനസ്സിലാക്കി കഴിഞ്ഞിരുന്നു. വാക്കുകൾ ഉപയോഗിക്കാതെ, വെറും നോട്ടത്തിലൂടേയും സ്പര്‍ശനം കൊണ്ട് പോലും, പരസ്പരം മനസ്സിലുള്ളത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന തലത്തിലേക്ക് ഞങ്ങളുടെ പ്രണയം എത്തി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പെട്ടന്നാണ് കടന്നു പോയത്. ഞങ്ങളുടെ പ്രണയത്തിന്റെ വേരുകൾ ഞങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ച്, അളക്കാൻ കഴിയാത്ത അഗാധത്തിലേക്കും ആ വേരുകൾ ആഴ്ന്നിറങ്ങി ഉറച്ചു കഴിഞ്ഞിരുന്നു.”