“തമിഴ്‌നാട്ടില്‍ എവിടെ?” ഞാൻ ചോദിച്ചു.
“ഊട്ടി….!!” മടിച്ചു മടിച്ചാണ് ഡാലിയ പറഞ്ഞത്.ഉടനെ ആന്റി അവളെ തറപ്പിച്ചു നോക്കി.
“വേണ്ട, അത്രയും ദൂരത്ത് പോയി ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല.” ആന്റി ദേഷ്യത്തില്‍ പറഞ്ഞു.
“കണ്ടോ.. കണ്ടോ… ഇതുകൊണ്ടാ അമ്മയോട് ഞാൻ പറയാത്തത്.” ഡാലിയ സങ്കടപ്പെട്ടു. “ചേട്ടൻ എന്താ ഒന്നും മിണ്ടാത്തെ…” അവള്‍ വെപ്രാളപ്പെട്ട് എന്റെ കാലില്‍ നുള്ളി.
“വേണ്ടന്ന് പറഞ്ഞില്ലേ…” ആന്റി അവളോട് കയർത്തു. “എന്തെങ്കിലും ആവശ്യത്തിന് പോലും സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ല. നി അവിടെ ഒറ്റക്ക് കിടക്കുമ്പോ സമാധാനമായി എനിക്കിവിടെ എങ്ങനെ ഇരിക്കാൻ കഴിയും. ഒരു മോള് എന്നെന്നേക്കുമായി നമ്മളെ വിട്ടുപോയി. ഇനി നിനക്ക് ഇവിടന്ന് മാറി ഒറ്റക്ക് നിൽക്കണമല്ലേ? അതും, സ്വന്തവും ബന്ധവും ഇല്ലാത്ത സ്ഥലത്ത്..!!” ദേഷ്യവും ടെൻഷനും പിടിച്ച് ആന്റി വിയർക്കാൻ തുടങ്ങി. ശബ്ദമില്ലാതെ കരയാനും തുടങ്ങി.
ഒരു മോള് എന്നെന്നേക്കുമായി നമ്മളേ വിട്ടു പോയെന്ന് ആന്റി പറഞ്ഞതും എന്റെ ഹൃദയം പൊളിഞ്ഞത് പോലെയായി. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പോലെ എന്റെ മുഖം വിളറി.
എന്റെ അവസ്ഥ മനസ്സിലാക്കിയ പോലെ ഡാലിയ വിഷമത്തോടെ എന്നെ നോക്കിയതും ഞാൻ എങ്ങനെയോ പുഞ്ചിരിച്ചു.
“എന്നെ സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത്, റൂബി ചേട്ടൻ നീലഗിരിയിലല്ലേ താമസം. ഊട്ടിയും നീലഗിരി ഡിസ്ട്രിക്ട്ടിൽ തന്ന്യാ.” ഡാലിയ അവളുടെ അമ്മയോട് തര്‍ക്കിച്ചു.
ഉടനെ ആന്റി കണ്ണും തുടച്ച് നിവര്‍ന്നിരുന്നിട്ട് അവളെയും എന്നെയും മാറിമാറി നോക്കി. ഒരുപാട് നേരത്തേക്ക് ആന്റി മിണ്ടിയില്ല.