“എന്താ മോളെ ഇത്?? ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോവുമ്പോൾ കുറച്ചു കൂടെ സ്മാർട്ട് ആയി പോവണ്ടേ ”
“ഇത് മോശം ആണോ? ഞാൻ ഇങ്ങോട്ടു വരുന്നതിനു മുൻപ് തയ്പ്പിച്ചതാണ് ഇത്..കൊള്ളില്ലേ??” അവൾ ആകെ അങ്കലാപ്പിലായി..
“മോശം ഒന്നും അല്ല, പക്ഷെ ഇത് ഇവിടെ തീരെ ചേരില്ല…പഴഞ്ചൻ ആയി തോന്നിക്കും..കുഴപ്പം ഇല്ല, നാളെ മുതൽ ഡ്യൂട്ടി സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ ഇന്ന് നൈറ്റ് നമ്മുക് ഷോപ്പിംഗിനു പോവാം കേട്ടോ..”
വില്ലയിൽ നിന്നും പുറപ്പെട്ടു ഇന്റർവ്യൂ നടക്കുന്ന ഓഫീസിലേക് അടുക്കും തോറും അപർണയുടെ ഹൃദയമിടിപ്പും കൂടി കൂടി വന്നു. അവസാനം ഇന്റർവ്യൂ എല്ലാം കഴിഞ്ഞു റൂമിൽ എത്തിയ അവൾ വീണ്ടും സ്വപ്നലോകത്തേക്ക് വീണു. എന്നാൽ നെയ്തു കൂട്ടിയ സ്വപനങ്ങൾക്കു ചിലന്തി വലയുടെ ആയുസും ബലവും മാത്രമേ ഉള്ളു എന്ന് അവൾ അറിഞ്ഞിരുന്നില്ല.
ഉച്ച കഴിഞ്ഞപ്പോൾ ജയന്റെ ഫോണിലേക്കു കൂട്ടുകാരന്റെ വാട്സാപ്പ് വോയിസ് മെസ്സേജ് എത്തി .
“എടാ, സോറി മച്ചാനെ..ആ ജോലി കയ്യിൽ നിന്നും പോയി…അവളുടെ എഡ്യൂക്കേഷൻ എല്ലാം ഓക്കേ ആണ്, പക്ഷെ ആറ്റിറ്റ്യൂഡ് തീരെ പോരാടാ..റിസപ്ഷനിൽ എല്ലാം ഇരിക്കുമ്പോൾ കുറച്ചു ബോൾഡ് ആയി വേണ്ടേ ഇരിക്കാൻ.അവളെ ആദ്യം കണ്ടപ്പോൾ തന്നെ മാനേജരുടെ കിളി പോയി..വിനയം കൂടി പോയി എന്ന് പറഞ്ഞു അവൾ പോയി കഴിഞ്ഞു ഇവിടെ എല്ലാവരും കളിയാക്കി ചിരിക്കുകയായിരുന്നു….ഡാ നീ കൊച്ചിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നാട്ടിലേക്ക് തന്നെ വിടുന്നതാവും നല്ലത്..ഈ അമ്പലവാസി ലുക്കും ആറ്റിറ്റ്യൂടും വെച്ച് ഇവിടെ അത് സെറ്റ് ആവില്ലടാ….സോറി …”