അൻവർ ചിരിയോടെ പറഞ്ഞു.
“ അതിനെന്താടാ… നീ പതുക്കെ വന്നാ മതി..ഞാനിവിടെയിരിക്കാം..”
രാജനും സൗഹാർദ്ദത്തോടെ പറഞ്ഞു.
അൻവർ കടയിലേക്ക് കയറിപ്പോയി.
എല്ലാം പണിക്കാരെ ഏൽപിച്ച് പുറത്തിറങ്ങുമ്പോൾ രാജൻ സാധനങ്ങളെല്ലാം വാങ്ങി ഓട്ടോയിൽ ഇരിക്കുകയായിരുന്നു.
“ പോയാലോ രാജേട്ടാ…”
ഓട്ടോയിലേക്ക് കയറിക്കൊണ്ട് അൻവർ പറഞ്ഞു.
രാജൻ ഓട്ടോ സ്റ്റാർട്ടാക്കി പതിയെ വിട്ടു. ജംഗ്ഷനിൽനിന്നും രണ്ട്കിലോ മീറ്റർ ദൂരമേയുള്ളൂ അവരുടെ വീട്ടിലേക്ക്.
രാജേട്ടനോട് എങ്ങിനെ വിഷയം അവതരിപ്പിക്കുമെന്ന് ആലോചിക്കുകയായിരുന്നു അൻവർ.
“ കച്ചവടമൊക്കെ എങ്ങിനെയുണ്ടെടാ..?’”
മുന്നോട്ട് നോക്കി ഓട്ടോ ഓടിക്കുന്നതിനിടയിൽ രാജൻ ചോദിച്ചു.
“നന്നായിട്ട് പോകുന്നുണ്ട് രാജേട്ടാ.. കുഴിമന്തിയൊക്കെ തികയാത്ത കുഴപ്പമേയുള്ളൂ…”
“എല്ലാം നിന്റെ മനസിന്റെ നന്മയാടാ… അല്ലേൽ ആരേലും വിചാരിച്ചോ
കുഴിമന്തിയൊക്കെ നമ്മുടെ നാട്ടിൽ ആരേലും വാങ്ങുമെന്ന്… ?’”
“ ഇപ്പോൾ എല്ലാവരും വന്ന് വാങ്ങുന്നുണ്ട് രാജേട്ടാ…
അല്ല, ഞാൻ ചോദിക്കാനിരിക്കുകയായിരുന്നു.. രാജേട്ടൻ ഇടക്ക് വന്ന് വാങ്ങിയിരുന്നതാണല്ലോ… ?
ഇപ്പോ കുറേയായല്ലോ കടയിലൊക്കെ വന്നിട്ട് എന്ത് പറ്റി… ? “
അൻവർ പതിയെ വിഷയത്തിലേക്ക് വന്നു.
“ ഒന്നും പറയണ്ടടാ അൻവറേ… എനിക്ക് ഷുഗറല്ലേടാ… ഒരു സാധനം കഴിക്കാൻ വയ്യ… “
“ ഞാനുമതാ ആലോചിച്ചേ…രാജേട്ടനിപ്പോ പാഴ്സലൊന്നും വാങ്ങാറില്ലല്ലോന്ന്..
അല്ല,സീതക്ക് കുഴിമന്തിയൊക്കെ നല്ല ഇഷ്ടമായിരുന്നല്ലോ… അവളും തീറ്റ നിർത്തിയോ… ?”