“മ്മ്മ്?” കാൾ കഴിഞ്ഞ ശേഷം ശോകഭാവത്തിലിരിക്കുന്ന പൂജയെ കണ്ടപ്പോൾ അവനെന്തെന്ന് തിരക്കി.
ഒന്നുമില്ലെന്ന മട്ടിൽ അവൾ ചുമൽ കൂച്ചി.
“പ്രതികാരം തീർക്കാൻ പോയിട്ട് എന്തായി?”
അവൾ നടന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം വിഷ്ണു നോക്കിയ ഒരു നോട്ടം ജീവിതത്തിൽ മറക്കില്ലെന്ന് പൂജയ്ക്ക് തോന്നി.
“ഞാനിനി ഇങ്ങനെയൊന്നും ചെയ്യില്ല.”
“ചെയ്‌തെന്ന് അറിഞ്ഞാ മുട്ട്കാല് ഞാൻ തല്ലിയൊടിക്കും. ഓരോന്ന് പറഞ്ഞു കൊടുക്കാൻ നീയും അത് കേട്ട് തുള്ളാൻ അവളും. അല്ലേലും അവൾക്ക് കിട്ടാനുള്ളതാ..” ഏട്ടൻ എന്തൊക്കെയോ പിറുപിറുത്ത് കഴിച്ചിറങ്ങി.
പൂജയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു.
താൻ കാരണമാണ് അവൾക്കീ അവസ്ഥ വന്നതെന്നൊരു ഉൾക്കുത്തൽ.
കയ്യിലെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ട്യൂൺ കേട്ട് എടുത്തു നോക്കുമ്പോൾ അയച്ചു കൊടുത്ത ഫോട്ടോ ഗ്രീഷ്മ കണ്ടിട്ടുണ്ട്.
“നല്ല ഫോട്ടോ.
എന്നെയോർത്ത് സങ്കടപ്പെടണ്ട. അലോഷിയുടെ ഫോട്ടോ കണ്ട് ചാടി വീണത് ഞാനല്ലേ.. നീ നിന്റെ നല്ല മൊമെന്റസ് കളയണ്ട.”
ആ മെസേജ് വായിച്ചപ്പോൾ പൂജയുടെ സങ്കടം കൂടിയതേയുള്ളൂ…
കൈ കഴുകി ഇറങ്ങാനായി വിഷ്ണുവിന്റെ അരികിലെത്തിയപ്പോൾ അവന്റെ മുഖത്തെ കടുപ്പം മാറിയിട്ടില്ല.
ഇറങ്ങുമ്പോൾ അവളവന്റെ കയ്യിൽ തോണ്ടി.
“ദേഷ്യമാണോ?”
“നിന്നോടല്ല. സാറ് വിളിച്ചിരുന്നു. അങ്ങേരുടെ ഡിഎസ്സി എന്റെ കയ്യിലായിപ്പോയി. അത് അത്യാവശ്യമായിട്ട് കൊണ്ട് കൊടുക്കണമെന്ന്.. ആർക്ക് വായ്ക്കരിയിടാനാണോ എന്തോ!” അവൻ ദേഷ്യത്തിൽ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പൂജയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി.