നോർമലി പെട്ടെന്നൊരാൾ അടുക്കാൻ സാധ്യത കുറവാണ്. പ്രത്യേകിച്ചും സമൂഹത്തിൽ നിലയും വിലയും ഉള്ളൊരാൾ.
അവളുടെ കയ്യിലെ കപ്പിന്റെ വിറ കണ്ടപ്പോൾ അലോഷിക്ക് ചിരി വന്നു.
“ഇയാളെന്തിനാ പേടിക്കുന്നെ? എനിക്കിയാളോട് ദേഷ്യം ഒന്നുമില്ല. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. കൂട്ടുകാരിയോടുള്ള സ്നേഹത്തിന് പുറത്ത് ഇറങ്ങി പുറപ്പെട്ടതാണോ അതോ എന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് വന്നതാണോ?”
സാഹചര്യത്തിന് ചേരാത്ത വിധത്തിൽ ഒരു കുസൃതിച്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു. എന്നിട്ടും അവൾക്ക് തിരിച്ചു ചിരിക്കാനോ ആശ്വസിക്കാനോ കഴിഞ്ഞില്ല.
“എന്തേയ്.. ഞാൻ അത്രയും സുന്ദരൻ ആണോ എന്നറിയാൻ ചോദിച്ചതാ..”
അവൾ ഒന്നും മിണ്ടിയില്ല.
വീണ്ടും എന്തോ ചോദിക്കാൻ വന്ന അലോഷി ശബ്ദം കേട്ടു തല തിരിച്ചു നോക്കി. ലഗേജ് ബാഗ് നിലത്തേക്ക് ഇട്ട് പകയോടെ പല്ല് ഞെരിച്ചു നോക്കുന്ന അനഘ.
“നീ പോയില്ലേ?” അലോഷിയുടെ മുഖവും സ്വരവും മാറി.
“പോയിത്തരാമെടാ..
ഞാൻ പോയിട്ട് നീയീ ബീച്ചിന്റെ കൂടെ സുഖിച്ചു ജീവിക്കും അല്ലേ?”
“ബിച്ച് എന്നൊക്കെ നീ കണ്ണാടിയിൽ നോക്കി വിളിച്ചാൽ മതി. കാര്യം കാണാൻ എല്ലാവർക്കും കുനിഞ്ഞു കൊടുത്ത് നിനക്കാണ് ശീലം.” അലോഷി എഴുന്നേറ്റ് അനഘയ്ക്ക് നേരെ നടന്നു വന്നു.
“ഡാ..” അനഘ കൈയുയർത്തി.
ആ കൈയിൽ പിടിച്ചു തിരിച്ചു കൊണ്ട് അലോഷി അവളെ പൂട്ടി.
“മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക്. ഇല്ലെങ്കിൽ നിന്നെ കൊന്നിട്ട് ജയിലിൽ പോവാൻ പോലും എനിക്ക് മടിയില്ല.” പിടി വിട്ടുകൊണ്ട് അവനവളെ മുന്നോട്ട് തള്ളി.