ഭീഷണിയും ബഹളവും ഒക്കെയായി. അവസാനം പൈസ കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവനെന്നോട് ഈ കാര്യം വന്നു പറഞ്ഞു.
അന്ന് മുതൽ ഓങ്ങിയോങ്ങി ഇരിക്കുകയായിരുന്നു ഞാൻ. ആ സമയത്താ നീയെന്റെ മുന്നിൽ വന്നു പെട്ടത്.”
ഇത്തവണ ഗ്രീഷ്മ ശരിക്കും ഞെട്ടി.
“ഞാൻ പുണ്യാളനൊന്നുമല്ല, എങ്കിലും അനഘയെ കെട്ടിയ ശേഷം ഞാനൊരു അവിഹിതവും ഉണ്ടാക്കാൻ പോയിട്ടില്ല. വിഷ്ണുവിനെ ഞാനും കൂടി ചേർന്ന് ചതിച്ചു എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു. അയാളാണെങ്കിൽ പിന്നീട് വേറെ വിവാഹവും കഴിച്ചില്ല. അനിയത്തിയും ഭാര്യയുമായിരുന്നു അയാളുടെ ലോകം. ഞാനെപ്പോഴും അവരെ ശ്രദ്ധിക്കുമായിരുന്നു.. ഈ കുറ്റബോധം എന്നൊരു സാധനം വന്നു കഴിഞ്ഞാൽ പിന്നങ്ങെനെയാ..
ഞാനൊരാണല്ലേ… ഞാൻ അയാളെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെയാര് മനസ്സിലാക്കാനാ… പറ്റിയത് പറ്റി. ഇനി ഒന്നിലും ചെന്ന് ചാടരുത് എന്നെനിക്കുണ്ടായിരുന്നു.
ഗ്രീഷ്മയെ ഞാൻ വിഷ്ണുവിന്റെ അനിയത്തിയുടെ കൂടെ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. അയാളായിരിക്കും തന്നോട് എന്നെ വന്നു മുട്ടാൻ ഉപദേശിച്ചത് അല്ലേ?”
ഗ്രീഷ്മയ്ക്ക് ഉമനീരിറക്കാൻ പോലും ഭയം തോന്നി.
അവൾ മുഖം കുനിച്ചു.
“ആ റൂട്ട് അനഘയ്ക്കുള്ള കൊട്ടാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വേണ്ടതും അതാണല്ലോ. അതാണ് ഞാൻ തന്നോട് തിരിച്ചു താല്പര്യം കാണിച്ചത്. അല്ലെങ്കിൽ നീയൊന്ന് ആലോചിച്ചു നോക്കിയേ ഇത്രയും വേഗത്തിൽ കാര്യങ്ങളൊക്കെ നടക്കുമോ?”
ഗ്രീഷ്മ അവൻ പറഞ്ഞത് ചിന്തിച്ചു.
ശരിയാണ്. താനൊന്ന് മുട്ടാൻ കാത്തിരുന്നത് പോലെയാണ് അലോഷി പ്രതികരിച്ചത്.