വിഷ്ണുവിനെയും ആരോ വിളിച്ചറിയിച്ചിരുന്നു.
വിഷ്ണു വന്നപ്പോൾ അനഘയ്ക്ക് എന്നെ വേണമെന്നും അയാളെ വേണ്ടെന്നും പറഞ്ഞു. അന്നയാള് കരഞ്ഞ കരച്ചില്… ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അയാളുടെ മുഖം. അന്നാണ് ശരിക്കും അയാളുടെ ഭാഗത്ത് നിന്ന് ഞാൻ ചിന്തിച്ചത്.”
അലോഷി നീട്ടിയൊരു ശ്വാസം എടുത്തു.
“താൻ കുടിക്കുന്നില്ലേ?”
“മ്മ്.” ഗ്രീഷ്മ വീണ്ടും അവൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഓട്സിലേക്ക് ശ്രദ്ധ തിരിച്ചു.
“താനിപ്പോൾ അടിയും കൊണ്ടിട്ട് ഇരിക്കുന്നില്ലേ.. അതുപോലെ മമ്മിയും എന്നെ അടിച്ചു.
അവളെയും കൊണ്ട് ആ വീടിന്റെ പടി കേറിപ്പോവരുതെന്ന് പറഞ്ഞു.
എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഞാനും അനഘയും മാത്രമായി.
അത് കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ തുടങ്ങി. എന്നെ ഇഷ്ടമാണെന്നും അത് കൊണ്ടാണ് എന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതെന്നും വിഷ്ണു ഭയങ്കര ഉപദ്രവമാണെന്നും അയാളുടെ കൂടെ പോയാൽ കൊന്നു കളയുമെന്നും ഒക്കെ പറഞ്ഞു. ഇനി ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ വീണു പോയി. അവളെ കെട്ടിയ ശേഷം ഈ അടുത്തിടയ്ക്കാണ് അന്നത്തേത് ഒരു ട്രാപ് ആണെന്ന് മനസ്സിലായത്.”
ഗ്രീഷ്മ ഉദ്വേഗത്തോടെ അവനെ ഉറ്റു നോക്കി.
“അവൾക്ക് താഴെയുള്ള ഫ്ലാറ്റിലെ ഒരുത്തനുമായി ബന്ധമുണ്ടായിരുന്നു. അവനാണ് എന്റെ കുടുംബക്കാരോടും അടുത്തുള്ളവരോടും വിഷ്ണുവിനോടും ഒക്കെ വിളിച്ചറിയിച്ചത്. അതിന്റെ പേരിൽ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടും അവനവൾ പൈസ കൊടുക്കുന്നുണ്ടായിരുന്നു. അവസാനമായി അഞ്ച് ലക്ഷം രൂപ ചോദിച്ചപ്പോൾ അനഘ പെട്ടു പോയി.