“ഒരാവറേജ്.”
മുഖമൊന്ന് മങ്ങിയെങ്കിലും കണ്ണാടിയിലൊന്ന് നോക്കിയ ശേഷം ഒരു പുച്ഛഭാവം അവളുടെ മുഖത്ത് വന്നു.
“ഇയാൾക്ക് ഇതൊക്കെത്തന്നെ ധാരാളം.
ഇനി പോരെന്നാണേൽ, ആദ്യ ഭാര്യ ഒരുത്തിയുണ്ടല്ലോ.. ഇന്നലെ വിളിച്ചു കൊഞ്ചിയില്ലേ.. അവളുടെ അടുത്ത് പൊയ്ക്കോ.. ഒരു സുന്ദരിക്കോത വന്നേക്കുന്നു.”
“എന്റീശ്വരാ..” വിഷ്ണു നെഞ്ചിൽ കൈ വച്ചു പോയി.
“ഇങ്ങനെയും ഉണ്ടോ അസൂയയും കുശുമ്പും.
ഞാനൊരു തമാശ പറഞ്ഞതിനെ നീ എങ്ങനെയൊക്കെയാ വളച്ചൊടിച്ചത്.
നീയിപ്പോ എന്നോടുള്ള ദേഷ്യമാണോ അതോ അവളോടുള്ള ദേഷ്യമാണോ തീർത്തത്?”
“ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു, ഇന്നലെ അവളെന്തിനാ വിളിച്ചത്?”
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ മറുചോദ്യം തൊടുത്തു.
വിഷ്ണു അവളെ പഠിക്കും പോലെ നോക്കി നിന്നു. ഇന്നലെ അനഘ വിളിച്ചതൊരു കരടായി ഈ നിമിഷം വരെയും പൂജയുടെ ഉള്ളിലുണ്ടായിരുന്നു എന്നത് അവനെ തെല്ലത്ഭുതപ്പെടുത്തി.
അതും താനവളെ ചീത്ത പറഞ്ഞത് കേട്ടതുമാണ്. എന്നിട്ട് പറഞ്ഞതോ വിളിച്ചു കൊഞ്ചിയെന്ന്.
“ഞാനെപ്പോഴാടി അവളോട് കൊഞ്ചിയെ?” വിഷ്ണു ഗൗരവത്തിൽ ചോദിച്ചു.
“അതിന് ഏട്ടൻ കൊഞ്ചിയെന്ന് ഞാൻ പറഞ്ഞോ?” അവൾക്ക് അതിനേക്കാൾ ഗൗരവം.
“അവളെന്തെങ്കിലും കൊനഷ്ട് പറഞ്ഞു കാണും. ഏട്ടനതിനാണ് ചീത്ത വിളിച്ചതെന്ന് എനിക്ക് ഊഹിക്കാം.
അവളെന്താ പറഞ്ഞെ?”
“നിന്റെ കൂട്ടുകാരി ഒരുത്തി ഇല്ലേ.. അവളെ വിളിച്ചു നോക്ക്. സംഭവിച്ചത് എന്താണെന്ന് അവൾ പറഞ്ഞു തരും.”