പക്ഷേ ജിനുവിന്റെ മമ്മി മരിച്ചപ്പോൾ ഇച്ചായൻ വിവാഹത്തിനുമുമ്പ് തന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. അമ്മയില്ലാത്ത ദുഃഖം അവൻ ഒരിക്കലുമറിയരുതെന്ന്. ആ വാക്ക് നെഞ്ചിലേറ്റി അവനെ ആദ്യമായി കണ്ട അന്നുമുതൽ താനവനെ സ്നേഹിച്ചുതുടങ്ങി. അതിൽ ഒരു കളങ്കവുമുണ്ടായിരുന്നില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയും. അവൻ തനിയെ കാര്യങ്ങൾ ചെയ്യാറാകുന്നവരെ താൻ നാട്ടിലിൽതന്നെ നിന്നു. ഫിലിപ്പച്ചായന്റെ കുഴപ്പം കൊണ്ട് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് അറിഞ്ഞപ്പൊമുതൽ പഴയതിലും അധികമായി താൻ അവനെ സ്നേഹിച്ചു. അമ്മയാകാനുള്ള തന്റെ മോഹത്തെ അവനിൽ തൃപ്തിപ്പെടുത്തി. അവന്റെ ഓരോ കാര്യങ്ങളും ചെയ്യുമ്പോഴും ഉള്ളിൽ വല്ലാത്തൊരു ആനന്ദമായിരുന്നു. ഒടുവിൽ ഹൃദയം കീറിമുറിക്കുന്ന വേദനയിൽ തനിക്ക് അവനെ പിരിയേണ്ടിവന്നു. പക്ഷേ കാലം വീണ്ടും അവനെ തനിക്കു തന്നു.
കാത്തുകാത്തുനിന്ന മരണം ഒടുവിൽ അച്ചായന്റെ ചേട്ടനെ… ജിനുവിന്റെ പപ്പയെ കൊണ്ടുപോയപ്പോൾ താൻ അറിയാതെ ഉള്ളിൽ സന്തോഷിച്ചുവോ? അവനെ തങ്ങൾക്ക് മാത്രമായി കിട്ടാൻപോകുന്നതോർത്ത്…? അവൾക്കിപ്പോഴും ഉറപ്പില്ല. താൻ രുചിച്ച അനാഥത്വത്തിന്റെ കൈപ്പുനീർ അവനെ കൊണ്ടുകൂടി കുടിപ്പിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ അതുമാത്രമായിരുന്നോ കാരണം? എന്നും അച്ചായനു മാത്രമെന്ന് താനുറപ്പിച്ചിരുന്ന മനസ്സിൽ അപ്പോഴേക്കും അവൻകൂടി കടന്നു വന്നിരുന്നിരുന്നില്ലേ? അവന് തന്നെ ആവശ്യമായിരുന്നതിനേക്കാൾ കൂടുതല്‍ തനിക്കായിരുന്നില്ലേ അവനെ ആവശ്യം? ഇന്നും മൂന്നാമതൊരാൾക്ക് തന്റെ ജീവിതത്തിൽ സ്ഥാനം കൊടുക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. ജീവിതത്തിൽ താൻ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചത് രണ്ടേ രണ്ടുപേരെ മാത്രമായിരുന്നു. ഇച്ചായന്റെ വേർപാടോടെ ഇനി തനിക്ക് സ്നേഹിക്കുവാനീ ഭൂമിയിൽ ഒരാൾമാത്രം. ഒരേയൊരു പുരുഷൻ. അത് തന്റെ മുന്നിൽകിടന്ന് പൊട്ടിക്കരയുന്ന ഇവനാണ്. ഇവനില്ലാതെ താനില്ല. ഇവനാണ് തനിക്കെല്ലാം.