“ ദൈവത്തെ മനസിൽ വിചാരിച്ച് ഈ കുറ്റി, കറിയാച്ചന്റെ അതിരിന് ചാരി അടിക്ക്… ഇതിൽ നിന്നും അളന്ന് ബാക്കി കുറ്റിയടിക്കാം… എന്നിട്ട് കയറ് കെട്ടാം… “
ടോണി തന്റെ കയ്യിലുള്ള കുറ്റി, നാണുവാശാന് കൊടുത്തു.
“” ആദ്യത്തെ കുറ്റി നാണുവാശാൻ അടിക്കട്ടെ…”
ഞെട്ടിപ്പോയ നാണുവാശാൻ വിറക്കുന്ന കൈകളോടെ അത് വാങ്ങി. ഇത്തരം ഒരു അംഗീകാരം ആദ്യമായിട്ടാണ് അയാൾക്ക്ലഭിക്കുന്നത്. അതിന്റെ എല്ലാ സന്തോഷവും, സങ്കടവും അയാളുടെ മുഖത്തുണ്ടായിരുന്നു.
അയാളിപ്പോൾ കരഞ്ഞേക്കുമെന്ന് ടോണിക്ക്.. കറിയാച്ചനും, കടയിലുണ്ടായിരുന്ന ബാക്കിയുള്ളവരും ഇറങ്ങിവന്നു.
തങ്കച്ചൻ പറഞ്ഞ സ്ഥലത്ത് പ്രാർത്ഥന യോടെ നാണുവാശാൻ ആദ്യത്തെ കുറ്റിയിടിച്ചു.
അതിൽ നിന്ന് ടേപ്പ് വെച്ച് അളന്ന്, ടോണി പറഞ്ഞ നീളത്തിലും, വീതിയിലും ബാക്കി കുറ്റികൾ കൂടി അടിച്ചു. അതിൽ കയറ്കെട്ടി തങ്കച്ചൻ സ്ഥലം അടയാളപ്പെടുത്തി.
ദൂരെ നിന്ന് ഒരു ജീപ്പ് കയറ്റം കയറി വരുന്നത് കണ്ട് ടോണി നോക്കി. മുന്നിൽ ഫോറസ്റ്റ് എന്നെഴുതിയ ജീപ്പ് ചെറിയൊരാൾ കൂട്ടം കണ്ട് അവിടെ നിർത്തി.
“” എന്താ കറിയാച്ചാ… പതിവില്ലാതൊരു ആൾക്കൂട്ടം… ?”
ജീപ്പിൽ നിന്നിറങ്ങിയ ഫോറസ്റ്റ് ഓഫീസർ നാസർ സാർ ചോദിച്ചു.
“ ആ… സാറോ… സാറേ, ഇവിടെയൊരു കടവരാൻ പോവുകയാ… ഇതാണ് കട തുടങ്ങുന്ന ടോണിച്ചൻ…”
കറിയാച്ചൻ വിനയത്തോടെ പറഞ്ഞു.
നാസർ സാർ അടുത്തേക്ക് വന്ന് ടോണിയെ പരിചയപ്പെട്ടു.എങ്ങിനെത്തെ കടയാണെന്നും, എന്നത്തേക്ക് തുടങ്ങും എന്നെല്ലാം വിശേഷം ചോദിച്ചു.
“” പിന്നെ ടോണി… എന്റെ ഭാഗത്ത് നിന്ന് എന്തേലും സഹായം വേണമെങ്കിൽ ചോദിക്കണം കെട്ടോ… എനിക്ക് രാവിലെയും, വൈകീട്ടും ഒരു കറക്കമുണ്ട്.. ആരെങ്കിലും കാട്ടിൽ മരം മുറിച്ചോ… വല്ല മൃഗങ്ങളും വണ്ടി തട്ടി ചത്തോ, എന്നൊക്കെ നോക്കാനാണ്… അങ്ങിനെയൊന്നും ഉണ്ടാവാറില്ല.. എങ്കിലും ഡൂട്ടിയല്ലേ…
ഒഴിവാകുമ്പോ ക്വോർട്ടേസിലേക്ക് വാ… നമുക്കൊന്ന് കൂടാം… “