മുറിവേറ്റ സിംഹത്തെയാണ് താൻ വിട്ട് പോരുന്നത് എന്നറിഞ്ഞ് കൊണ്ട് തന്നെ ടോണി വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
കടയിൽ അത്യാവശ്യം ആളുകളുണ്ട്..
മാത്തുക്കുട്ടിയും, സുനിക്കുട്ടനും, ഷംസുവിനോടെന്തോ സംസാരിച്ചു കൊണ്ട് റോഡിന്റെ മറുവശത്തുള്ള പോസ്റ്റിലിരിക്കുന്നുണ്ട്..
ടോണി ഒരു കപ്പിൽ വെള്ളമെടുത്ത്, മുഖം കഴുകി. നനഞ്ഞ കൈകൾ കൊണ്ട് മുടിയൊന്ന് കോതിയൊതുക്കി, അവരുടെ അടുത്തേക്ക് ചെന്നു.
അത് കണ്ട് ഷംസു, സംസാരം നിർത്തി ടോണിയുടെ വരവൊന്ന് നോക്കി. ഒരു ഒറ്റക്കൊമ്പന്റെ തലയെടുപ്പുണ്ട് ടോണിച്ചനെന്ന് ഷംസുവിന് തോന്നി..
“ടോണിച്ചാ.. നമുക്കിവിടെ കുറച്ച് പണിയുണ്ട്… ആദ്യം ആ കാടൊക്കെയൊന്ന് വെട്ടിത്തെളിക്കണം.. രാവിലെ സുരേഷേട്ടൻ പണിക്കാരുമായി വരും.. അതിന് മുൻപ് അവിടെയൊന്ന് വൃത്തിയാക്കണം..””
ടോണിയെ കണ്ട് മാത്തുക്കുട്ടി പറഞ്ഞു.
“ എന്നാ പിന്നെ നമുക്കിപ്പോ തന്നെ തുടങ്ങിക്കളയാം.. വേറെയാരേലും വിളിക്കണോ മാത്തുക്കുട്ടീ… ? “
മാത്തുക്കുട്ടിക്ക് നല്ല ഉൽസാഹമുണ്ടെന്നറിഞ്ഞ ടോണി സന്തോഷത്തോടെ ചോദിച്ചു .
“ അതല്ലേ ടോണിച്ചാ രസം.. ടോണിച്ചനോട് പറയാതെത്തന്നെ ഞങ്ങളതിന് ഒരുങ്ങിയതാ… ഈ ഷംസുദ്ധീൻ സമ്മതിക്കണ്ടേ… നമ്മളെല്ലാവരും അവന്റെ വീട്ടിൽ ചെന്ന് ചായകുടിക്കണമെന്ന് അവന് ഒരേ വാശി.. അവൻ ഉമ്മയോട് പറഞ്ഞ്
പഴംപൊരിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട് പോലും.. എന്നാ പിന്നെ അത് കഴിഞ്ഞിട്ട് തുടങ്ങാമെന്ന് കരുതി…”
അത് കേട്ട് ടോണി ഷംസുവിനെ സൂക്ഷിച്ചൊന്ന് നോക്കി. അത് കണ്ട് ആദ്യം അവനൊന്ന് തല താഴ്ത്തിയെങ്കിലും, പെട്ടെന്ന് തന്നെ ഒരു പതർച്ചയുമില്ലാതെ തല ഉയർത്തി ടോണിയെ നോക്കി.. പിന്നെ ഒട്ടും പരിഭ്രമമില്ലാതെ പറഞ്ഞു.