അരുൺ പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി താഴേക്ക് വന്നു. മേശപ്പുറത്തുള്ള ഭക്ഷണം എടുത്ത് കഴിക്കുന്നതിനിടെ അവൻ ഫോണെടുത്തു നോക്കി. ഗ്രൂപ്പിലൊക്കെ ഒരു പാട് മെസ്സേജുകൾ വന്നിട്ടുണ്ടായിരുന്നു അവൻ അതൊന്നും വക വെക്കാതെ ലേഖേച്ചി എന്നെഴുതിയ ചാറ്റ് ഓപ്പൺ ചെയ്തു
മോണിംഗ് ഒരു ഹഗ് സ്മൈലിയും..
ചായ കുടിച്ചോ…
‘ഭാഗ്യം കിസ്സ് അയച്ചതിന് ആംഗ്രി റിയാക്ഷൻ ഒന്നുല്ല. ‘
ദേ കുടിക്കുന്നു, ചേച്ചിയോ ?
സൺഡെ ആയിട്ട് എന്താ പരിപാടി?
അപ്പോഴേക്കും അമ്മ റെഡിയായി വന്നതിനാൽ ചായ കുടിച്ചെന്നു വരുത്തി അരുൺ അമ്മയ്ക്കൊപ്പം ഇറങ്ങി.
നമ്മൾ ഒത്തിരി ഇഷ്ടത്തോടെ ചെന്നുകേറിയ ഒരിടമായിരിക്കും അമ്മവീട്. വേനലവധിക്കും ഓണം വിഷു ഉത്സവം തുടങ്ങിയ വിശേഷ അവസരങ്ങളിലും . നമ്മളെ കാത്ത് ചുരുണ്ടുതുടങ്ങിയ തൊലിയുള്ള കൈകളും നീട്ടി നാട്ടുവഴിയിലേക്ക് നോക്കി ഇരിപ്പുണ്ടാകും രണ്ട് കണ്ണുകൾ അത് മുത്തശ്ശന്റെയോ, മുത്തശ്ശിയുടെയോ ആവാം. കണ്ടാലുടനെ വാരി പുണരുന്ന് മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടുകൊണ്ടൊരുമ്മ പതിവായിരിക്കും , കുറച്ച് ദിനങ്ങൾ അവിടെ ചിലവഴിച്ച ശേഷം അമ്മാവൻ വാങ്ങി തന്ന പുതിയ ഉടുപ്പുമിട്ട് പിന്നെ വരാമെന്ന് പറഞ്ഞ് മടങ്ങുമ്പോഴും ആ തിണ്ണയിൽ തന്നെയുണ്ടാകും നാട്ടുവഴിയിലേക്ക് കണ്ണുകൾ പായിച്ച് ഒരു കിളവനോ, കിളവിയോ. അവർ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നെന്നത് അവരുടെ വിടവാങ്ങലിനു ശേഷമാണ് നാം ശരിക്കും മനസ്സിലാക്കുക.
അമ്മമ്മയുടെ (അമ്മയുടെ അമ്മ) മരണ ശേഷം അരുണിന് അമ്മ വീട്ടിലേക്കുള്ള യാത്ര ഒരിക്കലും പഴയത് പോലെയായിരുന്നില്ല. തനിക്ക് സമ്മാനങ്ങൾ തന്നിരുന്ന അമ്മാവനിൽ നിന്നും ഉപദേശങ്ങൾ സമ്മാനമായി കിട്ടി തുടങ്ങിയപ്പോൾ, അമ്മാവന്റെ മകന് കിട്ടിയ മാർക്കുകളുമായി താരതമ്യം തുടങ്ങിയപ്പോൾ അരുൺ അമ്മ വീടും വെറുത്തു തുടങ്ങി. ഒരിക്കൽ അത്രമേൽ പ്രിയങ്കരമായിരുന്ന ആ വേനലവധിക്കാലയാത്ര പിന്നീട് ഒരിക്കലുമില്ലാതായി. അവിടേക്ക് പോകുന്നതു തന്നെ വിരളമായി വല്ലപ്പോഴും ഇതുപോലെ അമ്മയുടെ കൂടെ പോകും അമ്മയെ അവിടെ നിർത്തും വൈകിട്ട് വീണ്ടും വിളിക്കാൻ പോകും അത്ര മാത്രമായി ചുരുങ്ങിയിരുന്നു അവന്റെ അമ്മ വീടുമായുള്ള ബന്ധം.