കടക്കാർ വീടിന് മുന്നിൽ നിരന്നു നിൽക്കാൻ തുടങ്ങി. പലരുടെയും ശബ്ദങ്ങൾ അയൽ വീടുകളിൽ കേട്ട് തുടങ്ങി, ദിവസേന പല വക്കീൽ നോട്ടീസുകളും ആ വീട്ടുമുറ്റത്ത് വന്നു വീണു.
അങ്ങനെ ഒരു പുലർച്ചെ കണ്ണ് തുറന്ന സുമി നോക്കുമ്പോൾ അടുത്ത് കിടന്നിരുന്ന നവാസിനെ അവൾ കണ്ടില്ല.
അന്ന് രാത്രി വരെ അവൾ കാത്തിരുന്നിട്ടും അയാളെ കണ്ടില്ല. പലവട്ടം വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫിൽ തന്നെ ഇരുന്നു.
സംശയം തോന്നി അവസാനം നോക്കിയപ്പോൾ വീട്ടിൽനിന്നും നവാസിന്റെ പല വസ്ത്രങ്ങളും ഐഡി പ്രൂഫുകളും കാണാനില്ലെന്ന് അറിഞ്ഞപ്പോൾ അവളത് ഉറപ്പിച്ചു. അയാൾ സുമിയെയും, അന്ന് ഒന്നാം ക്ലാസ്സിൽ മാത്രം പഠിക്കുന്ന മോളെയും ഉപേക്ഷിച്ച് നാട് വിട്ടിരിക്കുന്നു.
ഒന്നുമറിയാത്ത, ഇനി ഒന്നും മുന്നിലില്ലാത്ത അവസ്ഥയായിരുന്നു സുമിയ്ക്ക്. വീട്ടിലാണെങ്കിൽ അവളുടെ അനിയത്തിയുടെ നിക്കാഹിനായി വീട് വരെ പണയത്തിലുള്ള അവസ്ഥ. ആരോടും ചെന്നിരക്കാൻ ബാക്കിയില്ല. നവാസിന്റെ വീട്ടുകാരുടെ കാര്യം പറയാതെയിരിക്കുന്നതാണ് നല്ലത്.
നവാസ് നാടുവിട്ടതറിഞ്ഞ കടക്കാർ എല്ലാം പണ്ടത്തെക്കാൾ കൂടുതൽ രോക്ഷാകുലരായിരുന്നു. പകലന്തിയോളം സുമി മാത്രമുള്ള ആ വീട്ടിൽ കയറിയിറങ്ങി.
പലരും അവസാനം അവളുടെ ശരീരത്തിലേക്ക് വരെ കണ്ണിട്ടിരുന്നു. കൂടെക്കിടന്നെങ്കിലും തങ്ങളുടെ കാശ് മുതലാക്കാൻ പലരും തയാറായിരുന്ന അവസ്ഥ.
അപ്പോഴാണ് ആരൊക്കെയോ അറിഞ്ഞ് അജയൻ സുമിയുടെ അവസ്ഥ മനസ്സിലാക്കുന്നത്.