“ ശരിയമ്മേ… ഞാൻ സമ്മതിക്കാം… അപ്പോ ഇവിടുത്തെ കാര്യങ്ങളൊക്കെ അമ്മ ഭംഗിയായി നോക്കിക്കോളുമല്ലോ.. അല്ലേ… ? അച്ചന്റെ ചികിൽസയും, കവിതയുടെ പഠിപ്പും എല്ലാം.. എങ്കി ഞാൻ കല്യാണത്തിന് സമ്മതിക്കാം…”
അതോടെ ലക്ഷ്മിയമ്മയുടെ വായടഞ്ഞു. അവർക്കിനി ഒന്നും പറയാനില്ല. കണ്ണിൽ വെള്ളം നിറച്ച് അവർ പ്രിയയെ നോക്കി.
“ അമ്മേ… ഞാനമ്മയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. നമ്മുടെ സാഹചര്യമൊക്കെ അമ്മക്കറിയാമല്ലോ… കല്യാണം കഴിച്ച് ഞാൻ പോയാൽ അമ്മയെന്ത് ചെയ്യും… കുറച്ച് കൂടെ കഴിയട്ടമ്മേ… നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും.. എന്നിട്ടൊക്കെ നോക്കാം… എനിക്ക് കല്യാണം കഴിക്കാഞ്ഞിട്ട് സങ്കടമൊന്നുമില്ല…”
നല്ല സങ്കടത്തിൽ തന്നെയാണ് മകളത് പറഞ്ഞതെന്ന് ലക്ഷ്മിയമ്മക്കറിയാം…
അവർ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അകത്തേക്ക് പോയി. പ്രിയക്ക് ചിരിയാണ് വന്നത്. ഒരാൾ തന്നെ വിവാഹം കഴിക്കാൻ വേണ്ടി തയ്യാറായിരിക്കുന്നു. വേറൊരാൾക്ക് തന്നോട് പ്രേമം. ഏത് വേണമെങ്കിലും സ്വീകരിക്കാം. ഒന്ന് കൃത്യമായി ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ. മറ്റേത് ചുള്ളനായൊരു വസ്തുകച്ചവടക്കാരൻ. ഒരാളെ താൻ ഇത് വരെ കണ്ടിട്ടില്ല. മറ്റവനാണെങ്കിൽ മനസിൽ നിന്ന് പോകുന്നുമില്ല. അവനോട് പറ്റില്ല എന്ന് പറഞ്ഞെങ്കിലും അത് വേണ്ടായിരുന്നു എന്നൊരു തോന്നൽ ഇപ്പോൾ പ്രിയക്കുണ്ട്. അവനെയങ്ങ് പ്രേമിച്ചാലോ… ?
സുമുഖനും, കരുത്തനും,ചങ്കൂറ്റമുള്ളവനുമാണവൻ.. ഇപ്പോഴത്തെ ഏത് പെൺകുട്ടിയും ഇഷ്ടപ്പെടുന്ന നല്ല കട്ടത്താടിയും. പിന്നെ ബുള്ളറ്റും.
പക്ഷേ പറ്റില്ലെന്ന് അവന്റെ മുഖത്ത് നോക്കി പറഞ്ഞും പോയി. ഏതായാലും ചുള്ളനെ വെറുതെ വിടാൻ താൻ തീരുമാനിച്ചിട്ടില്ല. വരട്ടെ.. നാളെ രാവിയൊന്ന് കാണട്ടെ… !