സംഭരിച്ച ധൈര്യമെല്ലാം ആവിയായി പോകുന്നത്പ്രിയ അറിഞ്ഞു. കാരണം, ദൂരെ നിന്നേ വഴിയരികിൽ നിർത്തിയിട്ട ബുള്ളറ്റും, അതിലിരിക്കുന്ന ശിവനേയും അവൾ കണ്ടു.
ഇയാൾ നാളെ രാവിലെ വരുമെന്നല്ലേ പറഞ്ഞത്.. ? പിന്നെ ഇപ്പോഴിതെന്തിനാ.. ?
ചെറിയൊരു പരിഭ്രമത്തോടെ പ്രിയ നടന്ന് ശിവനടുത്തെത്തി. പിന്നെ തല താഴ്ത്തി മുന്നോട്ട് നടന്നു.
അവൾ ഒന്നും മിണ്ടാതെ പോകുന്നത് ഒരു പുഞ്ചിരിയോടെ, താടിയും തടവി ശിവൻ നോക്കി നിന്നു. പിന്നിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
വീട്ടിലെത്തി കുളിയും കഴിഞ്ഞ് ചായയുമെടുത്തവൾ സിറ്റൗട്ടിലേക്കിരുന്നു. കവിത ഹോസ്റ്റലിലാണ്. കഴിഞ്ഞ ആഴ്ചയാണവൾ പോയത്. ഇനി രണ്ട് മാസം കഴിഞ്ഞേ വരൂ.
ചായ കുടിച്ച് മൊബൈലും നോക്കിയിരിക്കുമ്പോൾ അമ്മ വന്ന് അടുത്തിരുന്നു.
“ മോളേ… വല്യമ്മായി ഇന്ന് വന്നിരുന്നു… അമ്മായി പറഞ്ഞു, അവിടെ അയലോക്കത്ത് നല്ലൊരു പയ്യനുണ്ടെന്ന്… പഞ്ചായത്തിൽ ക്ലാർക്കാണത്രെ.. നീ സമ്മതിക്കുകയാണെങ്കിൽ അടുത്ത ഞായറാഴച അവനേയും കൂട്ടി വരാമെന്ന് പറഞ്ഞിട്ടാ പോയത്… ഞാനെന്താ മോളേ അമ്മായിയോട് പറയേണ്ടത്… ?”
ലക്ഷ്മി പ്രതീക്ഷയോടെ പ്രിയയുടെ മുഖത്തേക്ക് നോക്കി.
“ അമ്മയോട് പലവട്ടം ഞാൻ പറഞ്ഞതാ കല്യാണക്കാര്യം പറഞ്ഞ് എന്റടുത്ത് വരരുതെന്ന്.. അമ്മ എന്തറിഞ്ഞോണ്ടാ ഈ പറയുന്നത്… ?””
ലക്ഷ്മിയമ്മ ഇത് പ്രതീക്ഷിച്ചതാണ്.
“ മോളേ… എല്ലാം എനിക്കറിയുന്നതല്ലേ.. പക്ഷേ നിനക്ക് വയസ് ഇരുപത്താറായി.. അമ്മയുടെ സങ്കടം ഞാൻ പിന്നാരോട് പറയാനാ…? അച്ചൻ ഓടിച്ചാടി നടന്നിരുന്നെങ്കിൽ ഒന്നും അമ്മക്കറിയണ്ടായിരുന്നു.. മോളിത് സമ്മതിക്കണം…”