മുകളിലെത്തി ഒരു പട്ടയിൽ പിടിച്ച സുരേന്ദ്രൻ പട്ടയോടെപ്പം നിലം പതിച്ചു. നട്ടെല്ല് പൊട്ടിയ അയാൾ പരസഹായം കൂടാതെ അനങ്ങാൻ പോലും പറ്റാത്ത നിലയിലായി. അയാൾ ഇനി കിടന്നിടത്ത് നിന്ന് എഴുന്നേൽക്കുക പോലുമില്ലെന്ന സത്യം ഞെട്ടലോടെ ആ അമ്മയും മക്കളും മനസിലാക്കി. അതോടെ അവരുടെ ജീവിതമാകെ താളം തെറ്റി. ഒരുപാട് പണം കിട്ടാനുണ്ടെന്നൊക്കെ പലപ്പോഴായി സുരേന്ദ്രൻ, ലക്ഷ്മിയോട് പറഞ്ഞിരുന്നു. പക്ഷേ അതാരാണെന്നോ,
എവിടെയാണെന്നോ അവർക്കറിയില്ലായിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും പതിയെപ്പതിയെ ദാരിദ്ര്യം അവരെ പിടിമുറുക്കാൻ തുടങ്ങി. പ്രിയയുടേയും, കവിതയുടേയും പഠനം മുടങ്ങി. സർക്കാർ സ്കൂളിലായത് കൊണ്ട് ജി ഷ്ണു മാത്രം പഠിക്കാൻ പോയി. ദിവസങ്ങളോളം ഭാവിയിലേക്ക് നോക്കി പകച്ചിരുന്ന പ്രിയ, ഉള്ള ഡിഗ്രിവെച്ച് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു.പക്ഷേ അവളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒന്ന് തുറന്ന് പോലും നോക്കാതെ, അവളുടെ സൗന്ദര്യത്തിന് നൂറ് മാർക്ക് കൊടുത്ത്,
ടൗണിലെ ജ്വല്ലറിയിൽ അവൾക്ക് ജോലി ലഭിച്ചു.അതോടെ അവർക്ക് പട്ടിണി കൂടാതെ കഴിയാമെന്നായി. ജ്വല്ലറിയിൽ അവൾക്ക് വലിയ ജോലിയൊന്നുമില്ല. വരുന്ന കസ്റ്റമേഴ്സിനെ പുഞ്ചിരിച്ച്, തൊഴുകയ്യോടെ സ്വാഗതം ചെയ്യുക. അവർക്ക് വേണ്ട സെക്ഷനിലേക്ക് കൊണ്ട് ചെന്നിരുത്തുക. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ. തരക്കേടില്ലാത്ത ശമ്പളവുമുണ്ട്.അവളുടെ കഴിവോ, വിദ്യഭ്യാസമോ കടമുതലാളി നോക്കിയില്ല.
അവളുടെ സൗന്ദര്യമാണയാൾ വിദഗ്ദമായി മാർക്കറ്റ് ചെയ്തത്. അതവൾക്ക് മനസിലാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും മറ്റ് ശല്യമൊന്നും ഇല്ലാത്തത് കൊണ്ട് ആ ജോലി അവൾക്ക് വലിയൊരാശ്വാസമായി. പത്ത് കിലോമീറ്റർ ദൂരത്തുള്ള കടയിലേക്കവൾ ബസിനാണ് പോയി വരിക. വീട്ടിൽ നിന്നും അരക്കിലോമീറ്റർ നടക്കണം ബസ് സ്റ്റോപ്പിലേക്ക്. ആ ദൂരമത്രയും വിശാലമായ പാടത്തിന് നടുവിലൂടെയുള്ള ചെമ്മൺ പാതയാണ്.