അങ്ങിനെയൊരു തീരുമാനത്തിലെത്തി പ്രിയ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു.
വീടിന്റെ ഉമ്മറത്തിരുന്നാൽ മുന്നിലെ ചെമ്മൺ പാത കുറേദൂരം കാണാം. മൊബൈലിൽ നിന്ന് തലയുയർത്തി പ്രിയഇടക്ക് ദൂരത്തേക്ക് നോക്കി. അങ്ങേയറ്റത്ത് നിന്ന് തങ്കച്ചൻ ചേട്ടൻ നടന്ന് വരുന്നതവൾ കണ്ടു. രാവിലെ ചായക്കടയിൽ പോയിട്ടുള്ള വരവാണ്.. ശോശാമ്മ ചേടത്തി എഴുന്നേൽക്കുന്നതിന് മുൻപേ തങ്കച്ചൻ ചേട്ടൻ ചായക്കടയിലേക്ക് പോകും.. അവിടെ നാട്ട് വർത്തമാനങ്ങളും, പത്രം വായനയും എല്ലാം കഴിഞ്ഞ് എട്ട് മണിയോടെ തിരിച്ച് വരും.
പെട്ടെന്ന് പ്രിയക്കൊരു തോന്നൽ,.. അവൾ പതിയെ എഴുന്നേറ്റ് മതിലിനരികിലേക്ക് നടന്നു.
“ എന്താ മോളേ… ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ…” ?
തങ്കച്ചൻ ലോഹ്യം ചോദിച്ചു.
“ ഇന്ന് ഞായറാഴ്ചയല്ലേ ചേട്ടാ… ദിവസമൊന്നും ഓർമ്മയില്ലാതായോ.. “
“ അയ്യോടീ…ഞാനതങ്ങ് മറന്നു… ഇന്ന് പള്ളിയിൽ പോകേണ്ടതാ… ഞാൻ ചെല്ലട്ടെ.. പള്ളിയിൽ പോയില്ലെങ്കിലേ, അവളെന്നെ തിന്നും…”
തങ്കച്ചൻ വേഗം മുന്നോട്ട് നടന്നു.
“ ചേട്ടാ…”
പ്രിയ അയാളെ വിളിച്ച് നിർത്തി.
“ എന്താ മോളേ…”
“അത്.. ചേട്ടാ… ഇന്നലെ ചേട്ടനൊപ്പം സ്ഥലം നോക്കാൻ വന്നില്ലേ.. ശിവൻ ചേട്ടൻ… അയാളുടെ നമ്പർ ചേട്ടന്റെ കയ്യിലുണ്ടോ… ?”
“ ഉണ്ട് മോളേ.. നിങ്ങൾ ഒരുമിച്ച് പഠിച്ചതാണല്ലേ…”?
“” ആ ചേട്ടാ… അയാളുടെ വീടിനടുത്ത് എന്റെയൊര് കൂട്ടുകാരിയുണ്ട്.. അവളുടെ നമ്പരൊന്ന് കിട്ടാനാ.. ശിവൻ ചേട്ടന് വിളിച്ചാൽ അവളുടെ നമ്പർ കിട്ടുമോന്നറിയാനാ…”
പ്രിയ വായിൽ വന്ന നല്ലൊരു നുണയങ്ങ് പറഞ്ഞു.