സ്കൂളിൽ കലോത്സവത്തിന്റെ തിരക്കുകൾ കൂടി വന്നു, നിളയും അഭിയുമായിരുന്നു എല്ലാത്തിന്റെയും ചുമതല, എല്ലാ ടെൻഷനുകളും അല്പനേരത്തേക്ക് മാറ്റിവച്ച് അവർ ഓടി നടന്നു,
“ടീച്ചറെ…”
സ്കൂൾ വിട്ട് കവിതയോടൊപ്പം പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അഭി നിളയെ പിന്നിൽനിന്നും വിളിച്ചത്,
നിള പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി,
അഭി അവരുടെ അടുത്തേക്ക് വന്നു
“ടീച്ചർ ബിസ്സിയാണോ ഇന്ന്…?”
അഭി നിളയോട് ചോദിച്ചു
“എന്താ മാഷേ…?”
“വീട്ടിലൊരാൾ തന്നെ തിരക്കിയിരുന്നു… താൻ വീട്ടിലേക്ക് ചെല്ലാന്ന് പറഞ്ഞിട്ട് ചെന്നില്ലെന്ന്… തന്നെ കയ്യോടെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞിരിക്കുകയാ…”
അഭി ചിരിയോടെ പറഞ്ഞു
“അമ്മയാണോ…?”
കവിത ചോദിച്ചു
“മ്… അന്ന് ക്ഷേത്രത്തിൽ വച്ചു കണ്ടശേഷം ഇടക്ക് തിരക്കും നിള മോൾടെ കാര്യം…”
അഭി ചിരിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട കവിത നിളയെ നോക്കി അർത്ഥം വച്ചു ചിരിച്ചു
അത് കണ്ട നിള കണ്ണ് കൂർപ്പിച്ച് അവളെ നോക്കിക്കൊണ്ട് അഭിയുടെ നേർക്ക് മുഖമുയർത്തി
“ഇനിയൊരിക്കലാകട്ടെ മാഷേ… ഇന്നൽപ്പം തിരക്കുണ്ട്…”
നിള പറഞ്ഞു
“എന്ത് തിരക്ക്… ചുമ്മാ ഷോ ഇറക്കാതെ ചെല്ല് പെണ്ണേ…”
കവിത പറഞ്ഞു
നിള അവളെ കൂർപ്പിച്ച് നോക്കി, കവിത അത് മൈൻഡ് ആക്കാതെ അഭിയെ നോക്കി
“ഒന്നൂല്ല മാഷേ… ഇവള് വരും… ദേ കയ്യോടെ കൂട്ടിക്കോ…”
നിളയുടെ തോളിൽ പതിയെ തള്ളിക്കൊണ്ട് കവിത പറഞ്ഞു
നിള പിന്നെയും എതിർത്തെങ്കിലും കവിത അവളെ കൂട്ടി അഭിയുടെ കാറിനടുത്തേക്ക് നടത്തി, അഭി ഒരു ചിരിയോടെ ഡ്രൈവിങ് സീറ്റിലേക്കിരുന്നു,
“ചേർത്ത് പിടിച്ചോ പെണ്ണേ… ചിലപ്പോ ഭാവി അമ്മായിയമ്മയായേക്കും…”
കവിത കളി പോലെ അവളുടെ ചെവിയിൽ പറഞ്ഞു,
“ദേ കവിതേ… വെറുതെ എന്റെ വായീന്ന് കേൾക്കണ്ടങ്കി മിണ്ടാതിരുന്നോ…”
നിള ദേഷ്യപ്പെട്ടു,
“എന്താടി ഞാൻ പറഞ്ഞതിൽ തെറ്റ്… നിങ്ങൾ നല്ല ചേർച്ചയാ… നീ നിന്റെ അപ്പൂട്ടനേം സ്വപ്നം കണ്ടോണ്ടിരിക്കാതെ… അഭി മാഷിനെ പിടിച്ചോ… നിന്റപ്പൂട്ടന്റത്രേം ഇല്ലേലും ആള് ചുള്ളനാ…”
കവിത പിന്നേം പറഞ്ഞു
നിള അവളെ ദേഷ്യത്തോടെ നോക്കി, കവിത അത് കണ്ട് ചിരിയടക്കി നിളയെ കോഡ്രൈവർ സീറ്റിലേക്ക് ഇരുത്തി,
“ഡീ… എന്നാ നീ കൂടെ വാടി…”
നിള കവിതയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
“കൊഞ്ചല്ലേ പെണ്ണേ… നീ ധൈര്യമായിട്ട് പൊയ്ക്കോ, നമ്മുടെ അഭി മാഷല്ലേ… എന്നേ കൂട്ടാൻ എന്റെ കണവൻ വരും ഇപ്പൊ…”
കവിത ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും അഭി കാർ സ്റ്റാർട്ട് ചെയ്തിരുന്നു,
കവിതയെ നോക്കി പുഞ്ചിരിച്ചു തലയാട്ടിക്കൊണ്ട് കാർ മുന്നിലേക്കെടുത്തു
🪶
“ഇറങ്ങടോ…”
വീടിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയിട്ടും കാറിൽ നിന്നിറങ്ങാതെ എന്തോ ആലോചിച്ചുകൊണ്ടിരുന്ന ഇരിക്കുന്ന നിളയെ നോക്കി ചെറിയ പുഞ്ചിരിയോടെ അഭി പറഞ്ഞു