മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

അവൻ അവന്റെ മുഖം അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു, അവൾ ഒന്ന് മൂളിക്കൊണ്ട് അവനെവിട്ട് വാതിലിനരികിലേക്ക് നടന്നു പിന്നീട് തിരിഞ്ഞു നിന്നു

“ടാ… കൊഴപ്പൊന്നുമില്ലല്ലോ…?”

അവൾ വീണ്ടും ചോദിച്ചു

അവൻ ചിരിച്ചുകൊണ്ട് ഇല്ലന്ന് തലയാട്ടി, അവൾ പുറത്തേക്ക് നടന്നു,

അപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു നന്ദനയായിരുന്നു,

“ഹലോ…”

അവൻ ചിരിച്ചുകൊണ്ട് ഫോൺ എടുത്തു

“അനന്തു… എന്താ അവിടെ പ്രശ്നം…?”

“ഏയ്‌… കമ്പനിയിൽ ചെറിയ പ്രശ്നം… അതൊന്ന് സോൾവ് ചെയ്യണം… പിന്നേ ഞാൻ ഓടിയെത്തും…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“കമ്പനിയിലെന്തോ പ്രശ്നം നടക്കുന്നു, കമ്പനി പൂട്ടിപ്പോകുമെന്ന് ആരോ അച്ഛനോട് പറഞ്ഞുകൊടുത്തു… അതാ ഞാൻ വിളിച്ചത്… അനന്തൂന്റെ പണമെല്ലാം നഷ്ടപ്പെടുമെന്ന് പറയുന്നു, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ, പണമെല്ലാം അച്ഛനെ ഏൽപ്പിക്ക്, അച്ഛൻ നോക്കിക്കോളാം എന്ന് പറഞ്ഞു അച്ഛൻ,”

അവൾ പറഞ്ഞു

അത് കേട്ട് അപ്പുവിന് എന്തോപോലെ തോന്നി

“അതെന്താ… എന്റെ പണം പോയാൽ വീണ്ടും സമ്പാദിച്ചുകൂടെ… അല്ലങ്കിലും ഇതെല്ലാം പോയാലും കൂലിപ്പണി ചെയ്തായാലും നിന്നെ ഞാൻ പട്ടിണിക്കിടാതെ നോക്കിക്കോളാം… അത് പോരേ…?”

അവൻ അവളോട് ചോദിച്ചു

“അച്ഛനത് പറഞ്ഞത് നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയല്ലേ…? അനന്തൂന്റേൽ പണമൊന്നുമില്ലെങ്കിൽ… അച്ഛൻ പിന്നേ നമ്മുടെ കാര്യം സമ്മതിക്കില്ല…”

അവൾ പറഞ്ഞു

“ഓ… അങ്ങനെ സംഭവിച്ചാൽ ഞാൻ വിളിക്കും നിന്നെ, നീയെന്റൊപ്പം ഇറങ്ങി വന്നേക്കണം…”

അവൻ ഗൗരവത്തിൽ പറഞ്ഞു

കുറച്ച് നിമിഷം നന്ദന നിശബ്ദത പാലിച്ചു

“അനന്തു എപ്പഴാ പോണേ…?”

അവൾ വിഷയം മാറ്റി

“സന്ധ്യയ്ക്ക് ഇവിടുന്നിറങ്ങും ഞാൻ”

അവൻ പറഞ്ഞു

“ഇറങ്ങുമ്പോൾ വിളിക്കണേ… പിന്നേ കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നും നഷ്ടപ്പെടാതെ നോക്കണേ…?”

അവൾ ഓർമിപ്പിച്ചു, അത് കേട്ട് അപ്പുവിന് അരിശമാണ് വന്നത്, അവനൊന്നും മിണ്ടാതെ കാൾ കട്ട്‌ ചെയ്തു,

🪶

പോകാനിറങ്ങുമ്പോൾ അപ്പു ശോഭയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു, ശോഭ ഒരു കൊച്ച് കുട്ടിയെപ്പോലെ അവനെ ചേർന്ന് നടന്നു

അവൻ ശോഭയ്ക്ക് പുഞ്ചിരിയോടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, ശോഭ തിരിച്ചും

അവൻ എല്ലാവരെയും നോക്കി യാത്രപറഞ്ഞു, പക്ഷേ അവൻ കാണാൻ കൊതിച്ച ഒരു മുഖം അവിടെയില്ലാത്തതിനാൽ അവന് വല്ലാത്ത വിഷമം തോന്നി, അപ്പു നിറക്കണ്ണുകളോടെ കാറിലേക്ക് കയറി, എയർപോർട്ടിൽ ആക്കാൻ ചന്തു മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ട് മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല,

കാറിന്റെ വേഗത കുറയുന്നത് കണ്ടാണ് അപ്പു മൊബൈലിൽ നിന്നും കണ്ണുകൾ എടുത്ത് മുന്നിലേക്ക് നോക്കിയത്, തങ്ങളെ കാത്തെന്നപോലെ അമ്പലത്തിനടുത്തായുള്ള റോഡിൽ നിള നിൽക്കുന്നു, അപ്പുവിന്റെ കണ്ണുകൾ വികസിച്ചു, അവന്റെ ചൊടികളിൽ ഭംഗിയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *